പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശന്റെ മാസ്മരിക പ്രകടനമാണ് ഇന്നലത്തെ അടിയന്തര പ്രമേയ ചർച്ചാ വേളയിൽ നിയമസഭ കണ്ടത്. പ്രതിപക്ഷ നേതാവ് വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നില്ല, നേരെമറിച്ച് സർക്കാർ സംവിധാനത്തിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കത്തിക്കയറുകയായിരുന്നു. വിലക്കയറ്റവും, ഉച്ചക്കഞ്ഞി മുടങ്ങുന്ന സംഭവങ്ങളും, പഞ്ചായത്ത് മുൻസിപ്പൽ തലത്തിലെ വാർഡ് വർക്കുകളും, വികസന പ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നിലച്ചതും, നികുതി പിരിവിലെ പോരായ്മയും, ജി എസ് ടി വകുപ്പിലെ കെടുകാര്യസ്ഥതയും, നികുതി വെട്ടിപ്പും എല്ലാം എങ്ങനെയാണ് കേരളത്തിൽ നടത്തുന്നതെന്ന് ചുരുങ്ങിയ വാക്കുകളിൽ പ്രതിപക്ഷ നേതാവ് അർത്ഥവത്തായി പറഞ്ഞു.
സത്യസന്ധരായ നികുതി ദായകരായ വ്യാപാരികളെ എങ്ങനെ നികുതിവെട്ടിപ്പ് ബാധിക്കുന്നുവെന്നും അവരുടെ കച്ചവടങ്ങൾ പ്രതിസന്ധിയിലാകാനും പൂട്ടി പോകാനും സർക്കാർ കാരണമാകുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 28 ശതമാനവും വെക്കുന്ന കേരളത്തിൽ 5000 മുതൽ 10000 കോടി വരെ നികുതി ലഭിക്കേണ്ടിടത്ത് കേരളത്തിൽ പിരിച്ചെടുക്കുന്നത് വെറും 500 കോടിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗ്രാമിന് 500 രൂപ വിലയുണ്ടായിരുന്ന കാലത്തെ നികുതി മാത്രമാണ് ഗ്രാമിന് 5000ൽ അധികം രൂപ വിലയുള്ളപ്പോൾ സർക്കാരിന് നികുതിയായി പിരിച്ചെടുക്കാൻ സാധിക്കുന്നുള്ളൂ എന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തിൽ നിന്ന് 57000 കോടി രൂപ ലഭിക്കാനുണ്ട് എന്ന സർക്കാരിന്റെ കള്ളക്കണക്കും പ്രതിപക്ഷം നിയമസഭയിൽ പൊളിച്ചടുക്കി. ധനകാര്യ മന്ത്രിയുടെ കത്തും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പെടെ തെളിവായി നിരത്തിയാണ് സർക്കാർ പറയുന്നത് കള്ളമാണെന്നും കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ ഉള്ളത് കേവലം 3600 കോടി രൂപ മാത്രമാണെന്നും പ്രതിപക്ഷം സ്ഥാപിച്ചത്. കേരളം കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതവും പ്രത്യാഘാതങ്ങളും വെളിച്ചത്തു കൊണ്ടുവരുന്ന ക്രിയാത്മക പ്രതിപക്ഷമായി ഇന്നലെ നിയമസഭയിൽ യുഡിഎഫ് നിര തിളങ്ങി എന്ന് നിസംശയം പറയാം.