കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തലവന്‍ കോടാലി ശ്രീധരന്‍ പിടിയില്‍. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്ബോള്‍ ഇയാള്‍ പൊലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ബലമായി കീഴടക്കുകയായിരുന്നു.
36 കേസുകളാണ് അഞ്ചു സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.കര്‍ണാടക പൊലീസിന്‍റെ പിടികിട്ടാപ്പുള്ളിയാണ് കോടാലി ശ്രീധരന്‍. കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുഴല്‍പണ കവര്‍ച്ചാ കേസുകളിലെ പ്രതിയായ കോടാലി ശ്രീധരാണ് കൊരട്ടി പൊലീസിന്‍റെ പിടിയിലായത്.
കര്‍ണാടക പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരന്‍ കസ്റ്റഡിയില്‍ #Police #Sreedharan
Posted by Manorama News TV on Friday, 19 January 2024
ശ്രീധരന്‍റെ നീക്കങ്ങള്‍ കുറച്ചു നാളായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോടാലി ശ്രീധരൻ സഞ്ചരിക്കുന്ന വാഹനങ്ങളെക്കുറിച്ചു സൂചന ലഭിച്ചതോടെ പൊലീസ് സംഘം കാര്‍ വളഞ്ഞു. തോക്കെടുത്ത് എടുത്ത് നിറയൊഴിച്ച് രക്ഷപെടാന്‍ ശ്രീധരന്‍ ശ്രമിച്ചു. കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ശ്രീധരനെ കീഴടക്കുകയായിരുന്നു. തോക്കില്‍ നാലു തിരകളുണ്ടായിരുന്നു.
കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്‍റെ രീതി. നാല്പത് കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കുഴല്‍പ്പണ സംഘത്തിനുള്ളില്‍ നുഴഞ്ഞു കയറുന്ന ശ്രീധരന്‍റെ സംഘാംഗങ്ങള്‍ ഒറ്റുകാര്‍ക്ക് നാല്പത് ശതമാനത്തിലേറെ തുക ഓഫര്‍ ചെയ്യും.
പണം വരുന്ന വഴി തിരിയുന്നതോടെ പൊലീസ് വേഷത്തിലെത്തിയാണ് കവര്‍ച്ച. പണം തട്ടിയത് പൊലീസല്ലെന്ന് കുഴല്‍പ്പണ കടത്തുകാര്ക്ക് മനസ്സിലാവുമ്ബോഴേക്കും ശ്രീധരനും കൂട്ടാളികളും രക്ഷപെട്ടിരിക്കും. ഇയാൾ സ്ഥിരമായി ഒരിടത്തും തങ്ങാറില്ല. ഇന്‍റർനെറ്റ് വഴിയായിരുന്നു ആശയ വിനിമയമെന്നതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. കര്‍ണാടക പൊലീസ് കേരളത്തില്‍ പലതവണ തിരഞ്ഞെത്തിയെങ്കിലും ശ്രീധരന്‍ വഴുതിപ്പോയിരുന്നു.