ഹോട്ടല്‍മുറിയില്‍ അതിക്രമിച്ച് കയറി ആറംഗസംഘം യുവാവിനെയും യുവതിയെയും മര്‍ദിച്ചു. കര്‍ണാടകയിലെ ഹാവേരി ഹനഗലിലാണ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിക്കും യുവാവിനും മര്‍ദനമേറ്റത്. സദാചാര ഗുണ്ടാ ആക്രമണത്തിൻ്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജനുവരി ഏഴാം തീയതിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് മുറിയില്‍ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികള്‍ തന്നെയാണ് മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചത്.
Blood boils looking at this video!!!!
— Nabila Jamal (@nabilajamal_) January 11, 2024
Moral policing horror from #Karnataka's Haveri. Muslim youths beat up interfaith couple staying at a lodge in Haveri. Nearly 7 men barge into a lodge & thrash the couple.
Victims were dragged to the streets & assaulted, while filming the… pic.twitter.com/JNHFbm9o5V
ഹോട്ടല്‍മുറിക്ക് മുന്നിലെത്തി പ്രതികള്‍ കതകില്‍ മുട്ടുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. യുവാവ് വാതില്‍ തുറന്നതോടെ സംഘം മുറിക്കുള്ളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പിന്നാലെ യുവതിക്ക് നേരേ തിരിഞ്ഞെങ്കിലും ഇവര്‍ ബുര്‍ഖ ഉപയോഗിച്ച് മുഖംമറയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവതിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. മുറിയിലുണ്ടായിരുന്ന യുവാവിനെയും സംഘംചേര്‍ന്ന് മര്‍ദിച്ചു. പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അക്രമികള്‍ വീണ്ടും തടഞ്ഞുവെച്ച് മര്‍ദിക്കുന്നതും യുവതിയെ നിലത്തിട്ട് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായും ഹാവേരി പോലീസ് സൂപ്രണ്ട് അൻഷുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവര്‍ നാട്ടുകാര്‍ തന്നെയാണെന്നും ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരല്ലെന്നും എസ്.പി. വ്യക്തമാക്കി. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.