ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് മലയടിക്കുറ്റി പുതുശേരി മുകള്‍ മലനട ക്ഷേത്രത്തിനുനേരേ ഉണ്ടായ ആക്രമണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡിവൈഎഫ്‌ഐ പാവുമ്ബ മേഖലാ പ്രസിഡന്റ് മണപ്പള്ളി പാവുമ്ബ പനങ്ങാട്ട് ജംഗ്ഷനില്‍ രഞ്ചിത്ത് ഭവനത്തില്‍ രഞ്ചിത്ത് (33),മൈനാഗപ്പള്ളി ചെറുകര കിഴക്കതില്‍ വിഷ്ണു (25),മണപ്പള്ളി പാവുമ്ബ യക്ഷിപ്പള്ളില്‍ പുത്തൻ വീട്ടില്‍ അമീൻ (27),തഴവ കുറ്റിപ്പുറം കൊക്കാട്ടേത്ത് കിഴക്കതില്‍ ഷെറിൻ ഷാ(25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായര്‍ രാത്രിയിലാണ് ക്ഷേത്രത്തിന് നേരേ ആക്രണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന് ഓഫീസിന്റെ ജനല്‍ ഗ്ലാസുകളും കല്‍വിളക്കുകളും മേശയും കസേരകളും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തുന്നത് കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പൊലീസ് നടത്തിയ പഴുതടച്ചുളള അന്വേഷണത്തില്‍ ചാരുംമൂട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് പിടികൂടിയത്.
കുടിപ്പകയാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു.ഉത്സവ പറമ്ബുകളിലെ സ്ഥിരം പ്രശ്നക്കാരായ പ്രതികള്‍ അടുത്തിടെ ആക്രമണം നടത്തിയ ക്ഷേത്രത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശാസ്താംകോട്ട: ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോണ്‍,ശാസ്താംകോട്ട എസ്.ഐ ഷാനവാസ്,ജി.എസ്.ഐ ശ്രീകുമാര്‍,ശൂരനാട് സ്റ്റേഷനിലെ രാജേഷ്,ധനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.