ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം യുദ്ധക്കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കെ തെല്‍ അവീവിലെ ആഡംബര അപ്പാര്‍ട്‌മെന്റില്‍ സംഘടിപ്പിച്ച കോക്ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത മന്ത്രി ബെന്നി ഗാന്റ്‌സ് വിവാദത്തില്‍. മോഡലും ഇസ്രായേല്‍ നടിയുമായ നോവ തിഷ്ബിക്കൊപ്പമായിരുന്നു ഗാന്റ്‌സിന്റെ ആഘോഷം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇസ്രായേലിലെ തന്ത്രപ്രധാനമായ വാര്‍ കാബിനറ്റ് അംഗമാണ് ബെന്നി ഗാന്റ്‌സ്.നോവ തിഷ്ബിക്കൊപ്പം വിസ്‌കി ഗ്ലാസ് കൈയിലേന്തി കവിള്‍ ചേര്‍ത്ത് ചുംബിക്കുന്നതിന്റെയും ആടിപ്പാടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. മുൻ മന്ത്രി എയ്‌ലത് ഷാകെദ്, തെല്‍ അവീവ് മേയര്‍ റോണ്‍ ഹുല്‍ദയ് അടക്കമുള്ള നിരവധി പാര്‍ട്ടിയില്‍ പങ്കെടുത്തു. പാര്‍ട്ടിക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ശക്തമാണ്.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി എയ്‌ലത് ഷാകെദ് രംഗത്തെത്തി. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു പിതാവ് മകനു വേണ്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു അതെന്നും എന്താണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മനസ്സിലാകുന്നില്ല എന്നുമാണ് അവര്‍ എക്‌സില്‍ കുറിച്ചത്. ‘നമ്മള്‍ ഒന്നിച്ചു നിന്നാലല്ലാതെ ഈ യുദ്ധത്തില്‍ വിജയിക്കില്ല എന്ന് നിങ്ങള്‍ക്കറിയില്ലേ? വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ എന്റെ കൂടെ വരൂ. നിങ്ങള്‍ക്ക് ദുഃഖവും പ്രതീക്ഷയും കരുത്തും അവിടെ കാണാം’ – അവര്‍ കുറിച്ചു.
എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഈ ചടങ്ങ് ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായം നിരവധി പേര്‍ കമന്റായി രേഖപ്പെടുത്തി. യുദ്ധത്തിനിടെ മന്ത്രി ഗാന്റ്‌സിന് ഈ പരിപാടി ഇത്രയും പ്രധാനപ്പെട്ടതാണോ എന്നും ചിലര്‍ ചോദിച്ചു. 15 പോരാളികളെ ഖബറടക്കിയ ദിനമാണ് ഗാന്റ്‌സ് വിസ്‌കി കൈയിലേന്തി ആഘോഷിക്കുന്നത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
അതിനിടെ, ലബനൻ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പു നല്‍കി. ഗസ്സയിലെ സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ പ്രസ്താവനയെ വിലയിരുത്തുന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന സായുധ വിഭാഗമായ ഹിസ്ബുല്ലയും ഇസ്രായേല്‍ സേനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാണ്.