പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ് . അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍.
ഇവിടെയെത്തിയ അഭിഭാഷകൻ ആലത്തൂര്‍ എസ്.ഐ റിനീഷുമായി രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനല്‍കാനാവില്ല എന്നുമാണ് പൊലീസ് വാദം. തുടര്‍ന്ന് വണ്ടി വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയും മറ്റുമായി സംസാരം മാറിയത്.
വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാക് പോര്
Posted by The Adsen on Saturday, 6 January 2024
ഇതിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകൻ ആരോപിച്ചു. മര്യാദയ്‌ക്ക് സംസാരിക്കണമെന്നും അഭിഭാഷകൻ താക്കീത് ചെയ്‌തു.വാഹനം വിട്ടുതരില്ലെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചീറ്റൂര്‍ കോടതിയില്‍ അഭിഭാഷകൻ പുന:പരിശോധന ഹര്‍ജിനല്‍കി. ഇവിടെയും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് സൂചന.