ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൈനകരി പാലത്തിന് താഴെ ആറ്റില്‍ നീന്താനിറങ്ങിയ മുഹമ്മദ് ആദില്‍ (22) എന്ന ആലുവ സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ‘ബൊനാന്‍സ ടൂര്‍’ എന്ന ഹൗസ് ബോട്ടില്‍ ഫിനിഷിംഗ് പോയിൻറിൽ നിന്നും 27 ന് രാവിലെ കായല്‍യാത്ര ആരംഭിക്കുകയും, യാത്രയ്ക്കിടെ കൈനകരി പാലത്തിന് താഴെ ബോട്ട് കരയ്ക്കടുപ്പിച്ച സമയത്ത് ആറ്റില്‍ നീന്തി കുളിക്കണമെന്ന് പറഞ്ഞ് കടവില്‍ നിന്നും ആറ്റിലേയ്ക്കിറങ്ങി നീന്തുകയായിരുന്നു.
ആദിലിന് അപസ്മാരം ഉണ്ടാകാറുള്ളതിനാല്‍ ആദിലിനെ ശ്രദ്ധിക്കാന്‍ വാപ്പയായ അന്‍സാറും ആറ്റിലിറങ്ങി. കുടുംബാംഗങ്ങള്‍ കാണ്‍കെ പലതവണ മുങ്ങാംകുഴിയിട്ട് നീന്തി കുളിച്ച ആദില്‍ പെട്ടെന്ന് മുങ്ങി പോയിട്ട് പൊങ്ങി വന്നില്ല. നാട്ടുകാരുള്‍പ്പെടെ പലരും മുങ്ങി തെരഞ്ഞിട്ടും ആദിലിനെ കണ്ടെത്താനായില്ല. 7 മണിയോട് കൂടി ആലപ്പുഴയില്‍ നിന്നും അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്കൂബാ സെറ്റ് ഉപയോഗിക്കാതെ രാത്രി 8 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആദിലിനെ കണ്ടെത്താനായില്ല.
അടിയൊഴുക്കും ചെളിയും ഉള്ളതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു. കൂടാതെ ചെളി കോരി മാറ്റിയ ഈ ഭാഗത്ത് ആഴമേറിയ നിരവധി കുഴികളും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആലപ്പുഴയില്‍ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ വി വലന്‍റെയ്ന്‍റെ നേതൃത്വത്തില്‍ സ്കൂബാവിദഗ്ദ സംഘം കൈനകരിയില്‍ എത്തി 7 മണിയോടെ തെരച്ചില്‍ ആരംഭിച്ചു. 9 മണിയോട് കൂടി ആറിന് നടുഭാഗത്തായുള്ള 10 മീറ്റര്‍ താഴ്ച്ചയുള്ള വെള്ളത്തിനടിയിലെ കുഴിയില്‍ നിന്നും ആദിലിനെ കണ്ടെത്തി. ആലുവ പടിഞ്ഞാറെ കിടങ്ങല്ലൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ അന്‍സാറിന്‍റെ ഏക മകനാണ് ആദില്‍.