ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2023 ഡിസംബറിലെ ഭണ്ഡാരം എണ്ണല്‍ ഇന്നലെ പൂര്‍ത്തിയായി. ഈ മാസത്തെ നടവരവ് 5.40 കോടി രൂപയാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 2000 രൂപയുടെ 31 കറൻസികളും 1000 രൂപയുടെ 26 കറണ്‍സികളും ഭണ്ഡാരത്തില്‍നിന്ന് ലഭിച്ചു. 500 രൂപയുടെ 49 കറൻസിയും ലഭിച്ചു.
ഭണ്ഡാരം എണ്ണിയപ്പോള്‍ 2കിലോ 165 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 26 കിലോ 600ഗ്രാം വെള്ളിയും ലഭിച്ചു. ഗുരുവായൂര്‍ എസ്ബിഐ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്‍റെ ചുമതല ഉണ്ടായിരുന്നത്. ഇ ഭണ്ഡാരത്തിലൂടെ 2.60 ലക്ഷം രൂപയാണ് വരവ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് 260539 രൂപ ഇ-ഭണ്ഡാരത്തിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിച്ചത്.
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശേഷിക്കുന്ന തുക ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണുള്ളതെന്നും ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. പ്രദേശത്ത് മറ്റ് ബാങ്കുകള്‍ ഇല്ലാത്തതിനാല്‍ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളിലുമുണ്ട്.