തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിന് എകെജിയുടെ പേര് നല്‍കിയതില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം ഒരു ഭക്തന് ലഭിച്ച വഴിപാട് രസീതിലാണ് എകെജി കൗണ്ടര്‍ എന്ന് രേഖപ്പെടുത്തിയത്. ക്ഷേത്രം മാര്‍ക്‌സിസ്റ്റ് വല്‍ക്കരിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഭക്തജന സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
വഴിപാട് കൗണ്ടറിന്റെ പേരിനെ കുറിച്ച് സംശയം ചോദിച്ച ഭക്തനെ അധിക്ഷേപിക്കുന്ന തരത്തിലുളള പെരുമാറ്റമാണ് ദേവസ്വം ബോര്‍ഡ് ജീവക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. സിപിഎം നിര്‍ദ്ദേശം ഇല്ലാതെ ഇത്തരത്തിലുള്ള ഒരു കൗണ്ടര്‍ സ്ഥാപിക്കാൻ സാധ്യതയില്ല. കാരണം ദേവസ്വം ബോര്‍ഡിലെയും ക്ഷേത്രത്തിലെയും മുഴുവൻ താത്കാലിക ജീവനക്കാരും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമാണ്. കൗണ്ടര്‍ ക്ലാര്‍ക്കിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് എകെജി എന്ന് കൗണ്ടറിന് പേര് വന്നത് എന്ന ന്യായമാണ് ദേവസ്വം ബോര്‍ഡ് നിരത്തുന്നത്.
മുൻപ് ചില കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഫോട്ടോ ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എടുത്തു മാറ്റുകയായിരുന്നു. ക്ഷേത്രത്തിലെ സോപാന സോപാനസംഗീതത്തിനായി സ്ഥിര നിയമം നല്‍കിയത് ബാലസംഘം സംസ്ഥാന ഭാരവാഹിക്കാണ്. മുൻപ് താല്‍ക്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേലുദ്യോഗസ്ഥനെ ധിക്കരിച്ചതിന്റെ പേരില്‍ ഇയാളെ പുറത്താക്കിയിരുന്നു. എന്നാല്‍ വീണ്ടും ദേവസ്വം ബോര്‍ഡ് ഇയാള്‍ക്ക് സ്ഥിരനിയമനം നല്‍കുകയായിരുന്നു. ക്ഷേത്രം മേല്‍ശാന്തിയൊഴികെ ബാക്കിയെല്ലാം നിയമനവും പാര്‍ട്ടി തലത്തിലാണ് നടക്കുന്നതെന്ന ആശങ്കയും ഭക്തര്‍ പങ്കുവെക്കുന്നുണ്ട്.