മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഓട്ടോയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരാണ് ആദ്യം മരിച്ചത്. ഇവര്‍ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പിന്നീട് ഒരാള്‍കൂടി ആശുപത്രിയില്‍ മരണപ്പെട്ടു. ഇതോടെയാണ് മരണം അഞ്ചായത്.
ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തസ്നീമ, ഏഴ് വയസുള്ള മോളി(തസ്നീമയുടെ മകള്‍), മുഹമ്മദ് ഹസൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. സബീറ, മുഹമ്മദ് നിഷാദ്, അസ്ഹ ഫാത്തിമ, റൈഹാൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. കിഴക്കേത്തലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ അരീക്കോട് ഭാഗത്തുനിന്ന് വന്ന അയ്യപ്പ ഭക്തരുയെട ബസുമായി ചെട്ടിയങ്ങാട് ഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.