കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് സഭയുടെ അധ്യക്ഷൻ എന്ന പദവിയില്‍ നിന്നും അദ്ദേഹം ഒഴിയുന്നത്. സിറോ മലബാര്‍ സഭയെ വര്‍ഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവില്‍ പടിയിറങ്ങുന്നത്.
2012 ഫെബ്രുവരി 18ന് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരല്ലത്ത ഒരാള്‍ എറണാകുളം – അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു. അക്കാലത്തുതന്നെ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അതങ്ങ് കയറിക്കൊളുത്തിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു.
സഭാതലവനെ സംരക്ഷിക്കാൻ സിനഡും വത്തിക്കാനും ഒപ്പം നിന്നു. അതിരൂപതയില്‍ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്‍റ് മേരീസ് കത്തീട്രലില്‍ കാലുകുത്താൻ പോലും വയ്യാത്ത ഗതികേടിലായി ആലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണമെന്ന സുപ്രധാനതീരുമാനവുമായി കര്‍ദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാര്‍ സഭയുടെ തലവൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ വത്തിക്കാന് നേരിട്ട് റിപ്പോര്‍ട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.
എല്ലാം മുൻകൂട്ടിക്കണ്ട കര്‍ദിനാള്‍ ഇതിനിടെ കൊച്ചി നഗരത്തിലെ അതിരൂപതയുടെ അരമനവിട്ട് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് മല കയറിയിരുന്നു . എണ്‍പതിനോടടക്കുന്ന കര്‍ദിനാളിന്‍റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങളായി വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. തന്നെ കല്ലെറിഞ്ഞവരോടും സൗമ്യതയോടെ പെരുമാറിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭയില്‍ സമാധാനം എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.