കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകരണ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഏകീകൃത കുര്‍ബാന നടത്താനെത്തിയപ്പോഴാണ് വിമത പക്ഷം തടഞ്ഞത്. പള്ളിയങ്കണത്തില്‍ വിമതപക്ഷം നിലയുറപ്പിച്ചതോടെ ബിഷപ്പ് തിരിച്ചു പോയി.

എറണാകുളം ബിഷപ്പ് ഹൗസില്‍ അല്‍മായ മുന്നേറ്റം രാപ്പകല്‍ നീതിയജ്ഞം തുടരുന്നതിനാല്‍ തന്നെ ഇന്ന് സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്ബ് ചെയ്തിരുന്നത്. ഇന്ന് രാവിലെ 4.30 ഓടെയാണ് ഔദ്യോഗിക- വിമതപക്ഷം പള്ളിക്ക് മുന്‍പില്‍ തടിച്ച്‌ കൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങളായി അല്‍മായ മുന്നേറ്റവും അല്‍മായ സംരക്ഷണ സമിതിയും ജനാഭിമുഖ കുര്‍ബാന തുടരണമെന്ന ആവശ്യവുമായി ബിഷപ്പ് ഹൗസില്‍ രാപ്പകല്‍ സമരം നടത്തി വരികയാണ്. ഏകീകൃത കുര്‍ബാന ആരംഭിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ കത്തുകള്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധക്കാര്‍ റാലി നടത്തിയിരുന്നു.

പരിഷ്‌കരിച്ച കുര്‍ബാന നടന്നാല്‍ തടയാനുള്ള നീക്കവുമായി രാത്രി കൂടുതല്‍ വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ തങ്ങി. ഇവര്‍ പ്രതീക്ഷിച്ച നീക്കങ്ങളാണ് ഔദ്യോഗിക പക്ഷം ഇന്ന് പുലര്‍ച്ചെ നടത്തിയത്. മാര്‍പ്പാപ്പയുടെ അനുമതിയോടെയുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ ബിഷപ്പിനെ അനുവദിക്കണമെന്നാണ് ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്നത്.

എന്നാല്‍ പ്രതിഷേധക്കാരെ മറികടന്ന് പള്ളിയില്‍ പ്രവേശിക്കേണ്ട എന്ന നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. അതേസമയം ബിഷപ്പ് വീണ്ടും എത്തും എന്ന കണക്ക് കൂട്ടലില്‍ പള്ളിയില്‍ തുടരാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. സംഘര്‍ഷമുണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക