സീനിയര്‍ കമാൻഡറും മറ്റ് 3 നേതാക്കളും ഗാസയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. വടക്കൻ ബ്രിഗേഡിന്റെ കമാൻഡര്‍ അഹമ്മദ് അല്‍-ഗന്ദൂറും മറ്റ് മൂന്ന് മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് ഹമാസ് സ്ഥിരീകരിച്ചത്. സൈനിക കൗണ്‍സില്‍ അംഗവും റോക്കറ്റ് ഫയറിംഗ് യൂണിറ്റുകളുടെ തലവനുമായിരുന്ന അഹമ്മദ് അല്‍-ഗന്ദൂര്‍ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ട ഭീകരൻ കൂടിയാണ്.
അഹമ്മദ് അല്‍-ഗന്ദൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന നേരത്തെ പ്രസ്താവന ഇറക്കിയെങ്കിലും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ലായിരുന്നു. എന്നാൽ ഗന്ദൂറിന്റെ മരണം സംബന്ധിച്ച് ഹമാസ് പ്രസ്താവനയിറക്കി. തങ്ങള്‍ ഗന്ദൂറിന്റെ പാത പിന്തുടരുമെന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്നു. ഗന്ദൂറിന്റെ രക്തം മുജാഹിദുകള്‍ക്ക് വെളിച്ചമാണ് എന്നാല്‍ ഇസ്രായേലിന് അത് തീ പോലെയാണെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.