പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചു മാറ്റേണ്ടിവന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന നേതാവ്, പക്ഷേ തളർന്നിട്ടില്ല. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കാനം.

  • എന്താണു കാലിനു സംഭവിച്ചത്?

എന്റെ ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട്. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമേഹം മൂലം അതു കരിഞ്ഞുമില്ല. രണ്ടു മാസമായിട്ടും കരിയാതെ തുടർന്നതോടെയാണ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഓപ്പറേഷൻ സമയത്തു മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു.

  • ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഈ ആശങ്ക ഉണ്ടായിരുന്നോ?

ഞാൻ ഇതു കാര്യമാക്കിയിരുന്നില്ല. വളരെ പെട്ടെന്നാണു സ്ഥിതി ഇത്രയും മോശമായത്. പ്രമേഹം മാത്രമല്ല ഇതിനെല്ലാം കാരണം.
നേരത്തെ എടുത്തിരുന്ന ഇൻസുലിന്റെ പകുതിയുടെ പകുതി പോലും ഇപ്പോൾ വേണ്ടി വരുന്നില്ല. മൂന്നു മാസം മുൻപു മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾക്കു ചികിത്സ തേടിയിരുന്നു. അതും ഇപ്പോൾ പ്രയാസം ഉണ്ടാക്കുന്നില്ല.

  • എങ്ങനെയാണ് ഈ ഘട്ടത്ത മാനസികമായി തരണം ചെയ്യുന്നത്?

വേദന ഉണ്ട്, പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളിൽ അതു ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

  • താങ്കൾ സജീവമായി ഇല്ലാത്ത സമയത്ത് പാർട്ടി കാര്യങ്ങൾ എങ്ങനെയാണ്?

മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകി. 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം അതു പരിഗണിക്കും. അടുത്ത മാസം ദേശീയ നിർവാഹകസമിതി യോഗവും ഉണ്ടല്ലോ.

  • സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമോ?

ഇല്ല. അതൊക്കെ ഓരോ പ്രചാരണം അല്ലേ. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കും. അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവിൽ കേരളത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കും. കൂട്ടായി ഞങ്ങൾക്കു മുന്നോട്ടുപോകാൻ കഴിയും. എം.എൻ.സ്മാരക നവീകരണം നടക്കുകയാണ്. എത്രയും വേഗം അതു തീർക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക