തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിളിച്ചുവരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരില്‍ നിന്നും വിശദീകരണം തേടിയതായാണ് വിവരം.

ഇരുവരും എം എന്‍ സ്‌മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. ബിനോയ് വിശ്വം എം പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്കും മരംമുറി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കാനം രാജേന്ദ്രന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്. ഇതിനുപിന്നാലെ വിമര്‍ശനം ശക്തമായതോടെയാണ് അദ്ദേഹം യോഗം വിളിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി പി ഐ ഭരിച്ച വകുപ്പുകളായ വനവും റവന്യൂവുമാണ് കേസിന്‍റെയും വിവാദത്തിന്‍റെയും പ്രഭവകേന്ദ്രങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക പോലും ചെയ്‌തിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന ബിനോയ് വിശ്വമോ കൃഷിമന്ത്രി പി പ്രസാദോ ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. സി പി എം അടക്കം മറ്റേതെങ്കിലും ഘടകകക്ഷിയുടെ വകുപ്പ് കേന്ദ്രീകരിച്ചാണ് വിവാദമുയര്‍ന്നതെങ്കില്‍ ഇതാകുമായിരുന്നോ സി പി ഐ നിലപാടെന്നതാണ് പ്രധാന ആക്ഷേപം.

മന്ത്രിമാരില്‍ നിന്ന് വിശദീകരണം കേട്ടശേഷം എങ്ങനെ വിവാദങ്ങളെ പ്രതിരോധിക്കാം എന്നായിരിക്കും നേതാക്കള്‍ പ്രധാനമായും ചര്‍ച്ചചെയ്യുക. പാര്‍ട്ടിയ്‌ക്കകത്ത് നിന്നുതന്നെ സമ്മര്‍ദം ശക്തമായാല്‍ സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചേക്കാം. വനംമന്ത്രിയായ എ കെ ശശീന്ദ്രന്‍റെ നിലപാടിനെതിരേയും സി പി ഐയ്ക്കകത്ത് അസ്വാരസ്യങ്ങളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക