സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ഭര്‍തൃമതിയായ യുവതിയുടെ പ്രണയം കൊണ്ടെത്തിച്ചത് യുവതിയുടെയും അഞ്ച് വയസുകാരിയുടെയും മരണത്തിലേക്ക്. അധ്യാപികയുമായുള്ള പ്രണയ ബന്ധം യുവ അധ്യാപകൻ അവസാനിപ്പിക്കാൻ തീരുമാനിച്ച് വിവാഹിതനാവാൻ തീരുമാനിച്ചതോടെയാണ് അധ്യാപിക അഞ്ചര വയസുള്ള മകളുമൊന്നിച്ച് ജീവനൊടുക്കിയത്. പ്രവാസിയായ ഭര്‍ത്താവിന്റെ പരാതിയില്‍ 29കാരനായ അധ്യാപകൻ അറസ്റ്റിലായി.
ബാര എരോള്‍ സ്വദേശിയും 29 വയസുകാരനുമായ സഫ്‌വാനെയാണ് മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളും മരിച്ച സംഭവത്തിലാണ് സുഹൃത്തായ അധ്യാപകൻ അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന റുബിനയെ സാമൂഹിക മാധ്യമം വഴിയാണ് സഫ്‌വാൻ പരിചയപ്പെടുന്നത്. ഭര്‍തൃമതിയായ യുവതി ഒൻപത് വര്‍ഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു.
യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അധ്യാപികയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.