ഒരു ലക്ഷം കുടുംബവാര്‍ഷിക വരുമാനമുള്ള ഭിന്നശേഷിക്കാര്‍ കഴിഞ്ഞ 10 വര്‍ഷം വാങ്ങിയ പെൻഷൻ ഉടൻ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഒട്ടേറെ കുടുംബങ്ങളെ വെട്ടിലാക്കി. ഈ മാസം മുതല്‍ ഇവരുടെ പെൻഷൻ നിറുത്തലാക്കാനും തീരുമാനിച്ചു. 1600 രൂപയാണ് മാസ പെൻഷൻ. 500ലേറെപ്പേര്‍ക്ക് അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.
2010 സെപ്തംബര്‍ മുതല്‍ 2022 സപ്തംബര്‍ വരെ കൈപ്പറ്റിയ തുകയാണ് സ്‌റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ച് അക്കൗണ്ടില്‍ തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടച്ചതിന്റെ രേഖ പഞ്ചായത്ത് ഓഫീസുകളില്‍ അറിയിക്കുകയും വേണം. ഒക്‌ടോബര്‍ 27ന് ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാനാണ് നിര്‍ദ്ദേശം.
ഒരാള്‍ 1.23 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കണം. ഇതോടെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലായി. ജന്മനാ വൈകല്യമുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരും അപകടങ്ങളോ രോഗങ്ങളോ നിമിത്തം സ്ഥായിയായ വൈകല്യം സംഭവിച്ചവരുമാണ് 1600 രൂപ പെൻഷൻ വാങ്ങുന്നത്. ഇതിന്റെ പലമടങ്ങാണ് പലര്‍ക്കും മരുന്നിന് ചെലവ്.
ദ്രോഹിക്കരുതെന്ന് അപേക്ഷ: ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വരുമാന പരിധി എടുത്തുകളയണമെന്ന് രക്ഷിതാക്കള്‍ സാമൂഹ്യക്ഷേമ വകുപ്പിനും ധനവകുപ്പിനും നിവേദനവും നല്‍കി. 2016ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ മറ്റു സാമൂഹികസുരക്ഷാ പെൻഷനെക്കാള്‍ 20 ശതമാനം അധികം ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിച്ചിട്ടില്ല. കഴിഞ്ഞ നാലുമാസമായി സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശ്ശിക വരുത്തിയ സർക്കാരാണ് ഇത്തരം ഒരു നീക്കവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.