കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു. കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളില്‍ എസ്.എഫ്.ഐയുടേത്.
പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളജ്, പാട്ടാമ്ബി ഗവ. കോളജ്, ഗവ. വിക്ടോറിയ കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ്, നെന്മാറ എന്‍.എസ്.എസ്. കോളജ്, പറക്കുളം എന്‍.എസ്.എസ്. കോളജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളജ്. പട്ടാമ്ബി ലിമന്റ് കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു.
മലപ്പുറം മഞ്ചേരി എന്‍.എസ്.എസ്. കോളജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളജ്, മലപ്പുറം അംബേദ്കര്‍ കോളജ്, കോഴിക്കോട് നാദാപുരം ഗവ. കോളജ് എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.
മലപ്പുറം ജില്ലയില്‍ എം എസ് എഫിനാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ വൻ മുന്നേറ്റം. 52 വര്‍ഷങ്ങള്‍ക്കുശേഷം മഞ്ചേരി എൻഎസ്‌എസ് കോളജില്‍ എംഎസ്‌എഫ് യൂണിയൻ ഭരണം തിരിച്ചു പിടിച്ചു. പെരിന്തല്‍മണ്ണ ഗവണ്‍മെൻറ് കോളജില്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് എംഎസ്‌എഫ് പാനല്‍ പിടിക്കുന്നത്. മലപ്പുറം ഗവ: കോളജ് ,കൊണ്ടോട്ടി ഗവ: കോളജ് ,നിലമ്ബൂര്‍ ഗവ: കോളജ് ,തവനൂര്‍ ഗവ: കോളജ്,മലപ്പുറം വനിതാ ഗവ: കോളജ് എന്നിവിടങ്ങളില്‍ ശക്തമായ ആധിപത്യം എംഎസ്‌എഫ് നിലനിര്‍ത്തി.ശക്തമായ മത്സരം നടന്ന കൊണ്ടോട്ടി ഗവണ്‍മെൻറ് കോളജില്‍ എംഎസ്‌എഫ് ഭരണം നിലനിര്‍ത്തി.