തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് യുവും പൊലീസും തമ്മില്‍ സംഘര്‍ഷം. നഗരത്തിന്റെ പല ഭാഗത്തായി ഏറ്റുമുട്ടലുണ്ടായി. മൂന്നു കെ എസ് യു നേതാക്കള്‍ അറസ്റ്റിലായി. നാളെ ജില്ലയില്‍ കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് ലാത്തി ചാര്‍ജ്ജുണ്ടായത്. പി പി ചിത്തരഞ്ജൻ എം എല്‍ എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.

മന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍, പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്യുകയാണെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. യൂണിയൻ തിരഞ്ഞെടുപ്പില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന് ആരോപിച്ചാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു മാര്‍ച്ച്‌ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എംപി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു.

യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടന്നുവെന്നാരോപിച്ചാണ് കെ.എസ്.യുവിന്റെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. റീ കൗണ്ടിങ്ങ് നടത്തിയത് മാനേജറുടേ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രിൻസിപ്പല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ശ്രീക്കുട്ടൻ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹരജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്. എന്നാല്‍ മതിയായ രേഖകളില്ലാതെ ഇടക്കാല ഉത്തരവിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

റീ കൗണ്ടിങ് തീരുമാനിക്കുന്നത് റിട്ടേണിങ് ഓഫീസറുടെ വിവേചനാധികാരമാണെന്ന് സര്‍വകലാശാലയും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അടുത്ത തവണ ഹരജി പരിഗണിക്കുമ്ബോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും റിട്ടേണിങ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധ് ചുമതലയേല്‍ക്കുകയാണെങ്കില്‍ അത് കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ടി.ആര്‍ രവി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക