പാലാ പോലീസ് അകാരണമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന് ആരോപണമുയർത്തുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അടിമുടി ദുരൂഹത. 29 ആം തീയതിയാണ് പാലാ പോലീസ് ഇയാളെ പിടികൂടിയത്. പതിവ് വാഹന പരിശോധനയ്ക്കിടെ ഇയാൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ യാത്ര ചെയ്തതാണ് പോലീസ് കൂടുതൽ പരിശോധന നടത്താൻ കാരണം. തുടർന്നുള്ള പരിശോധനയിൽ ഇയാൾക്ക് ലൈസൻസ് ഇല്ല എന്നും കണ്ടെത്തുകയായിരുന്നു.
യുവാവ് എന്ന പരിഗണന നൽകി പോലീസ് കേസ് ചാർജ് ചെയ്തതെങ്കിലും വാഹനം വിട്ടുനൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് പരിക്കേറ്റു എന്ന് പറഞ്ഞ് ഇയാൾ പാലായിലെ ആശുപത്രിയിൽ എത്തിയെങ്കിലും തെന്നി വീണ് പരിക്കുപറ്റിയെന്നാണ് അറിയിച്ചത്. പെരുമ്പാവൂർ സ്വദേശിയായ ഇയാൾ സുഹൃത്തിനെ കാണാനാണ് പാലായിലെത്തിയത് എന്നാണ് പറയുന്നത്. ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ വിദ്യാർത്ഥിയായ ആളെ കാണാനാണ് ഇയാൾ എത്തിയത് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.
29 ആം തീയതി പരിക്ക് പറ്റി എന്ന് ആരോപിക്കുന്ന വ്യക്തി മൂന്നുദിവസം കഴിഞ്ഞാണ് പിന്നീട് ആശുപത്രിയിൽ പ്രവേശിച്ചതും പോലീസ് മർദ്ദിച്ചു എന്ന ആരോപണം ഉയർത്തുന്നതും. കേസെടുത്തു പോലീസുകാരന്റെയും ആ സമയത്ത് സംഭവം കണ്ട് അതുവഴി കടന്നു പോയപ്പോൾ വാഹനം നിർത്തിയ പോലീസുകാരന്റെയും പേരിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരാതി നൽകിയതിലെ കാലതാമസവും, പാലായിൽ എന്തിന് എത്തി എന്നതിലെ ദുരൂഹതയും മൂലമാണ് ആരോപണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കപ്പെടുന്നത്. ആരോപണമുയർന്നതിന് പിന്നാലെ തന്നെ പാലാ പോലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.