പാര്‍ലമെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍, കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയരുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്താലും കെപിസിസി നേതൃത്വത്തില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നും ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നു. ഇടുക്കിയുമായോ പത്തനംതിട്ടയുമായോ, കോട്ടയം സീറ്റ് വച്ചുമാറിയുളള പ്രശ്ന പരിഹാരത്തെ കുറിച്ചുളള ആലോചനകള്‍ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ നടക്കുന്നുണ്ട്. എങ്കിലും രണ്ടിടത്തെയും സിറ്റിംഗ് എംപിമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കിയാല്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഇവര്‍ ഇരുവരും മല്‍സരിച്ചില്ലെങ്കില്‍ കോട്ടയത്ത് ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ മല്‍സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്തിന് മുന്നില്‍വച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നിർദ്ദേശം പ്രായോഗികം അല്ലെന്നും തിരിച്ചടിക്കുമെന്നും ഉള്ള വിലയിരുത്തലിലാണ് ജോസഫ് ഗ്രൂപ്പ്.
സീറ്റാഗ്രഹിക്കുന്ന ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മാത്രമായേ ഈ നീക്കത്തെ ജോസഫ് ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നുളളൂ. വിഡി സതീശനും കെ. സുധാകരനും ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസുകാര്‍ പറയുന്നു.