തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്ബനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതല്‍ 2021 വരെ വിവിധ കമ്ബനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനമായ 4.05 കോടി രൂപ മന്ത്രി മുഹമ്മദ് റിയാസിന്റെ കണക്കുകളില്‍ ഇല്ലാത്തത് ചര്‍ച്ചകളില്‍. വീണയുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി റിട്ടേണ്‍ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രമാണ്.
മൂന്നു കോടിയോളം രൂപയുടെ വരുമാനം മന്ത്രി മറച്ചുവച്ചു; പൊതുമേഖല സ്ഥാപനവുമായി ഉള്ള ഭാര്യയുടെ ഇടപാട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ല
2.97 കോടിയുടെ വരുമാനം മറച്ചുവയ്ക്കുകയോ വിട്ടുപോകുകയോ ചെയ്‌തെന്നാണു ലഭ്യമായ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കും. സ്ഥാനാര്‍ത്ഥിയോ ജീവിതപങ്കാളിയോ പൊതുമേഖലാ സ്ഥാപനങ്ങളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന സത്യവാങ്മൂലത്തിലെ ചോദ്യത്തിനും ‘ഇല്ല’ എന്നായിരുന്നു റിയാസിന്റെ മറുപടി. വീണയും വീണയുടെ കമ്ബനിയും സിഎംആര്‍എല്‍ അടക്കമുള്ള കമ്ബനികളുമായി കരാറിലേര്‍പ്പെടുകയും ‘പ്രതിഫലം’ കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തില്‍ ‘ഇല്ല’ എന്ന മറുപടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരു ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടാവുന്നതാണ്.
കമ്പനി നിയമം അട്ടിമറിക്കാൻ സ്വന്തം പേരിൽ ജിഎസ്ടി രജിസ്ട്രേഷൻ
ഒരു ഉടമ മാത്രമുള്ള കമ്ബനിയുടെ (വണ്‍ പഴ്‌സൻ കമ്ബനി) ഒരു സാമ്ബത്തിക വര്‍ഷത്തെ ആകെ വരുമാനം രണ്ടര കോടി രൂപ കവിഞ്ഞാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാക്കണമെന്നാണു ചട്ടം. ഇത് അതിജീവിക്കാൻ എക്‌സാലോജിക്കിന്റെ വരുമാനം രണ്ടര കോടിയിലെത്തിയപ്പോള്‍ വീണ സ്വന്തം പേരില്‍ ജിഎസ്ടി റജിസ്‌ട്രേഷൻ എടുക്കുകയും സിഎംആര്‍എല്ലുമായി ബിസിനസ് ആരംഭിക്കുകയും ചെയ്തത് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ഉണ്ടാക്കാതിരിക്കാൻ കൂടിയാണ്. ജിഎസ്ടി രേഖകള്‍ പ്രകാരം വീണയ്ക്ക് 2018 മുതല്‍ 2021 വരെ 1.55 കോടി രൂപയാണു വിറ്റുവരവ്. വീണയുടെ കമ്ബനിയായ എക്‌സാലോജിക്കിന് 2017 മുതല്‍ 2021 വരെ കിട്ടിയതാകട്ടെ 2.50 കോടി രൂപയും. ഇതു രണ്ടും ചേര്‍ത്തുള്ള ആകെ വരുമാനമാണ് 4.05 കോടി രൂപ.