ലോകമെമ്ബാടും വിവിധ ആഘോഷങ്ങളുടെ ഭാഗമായും മുഖം മൂടികള്‍ ഉപയോഗിക്കാറുണ്ട്. കയ്യിലൊതുങ്ങുന്ന വിലയില്‍ മാത്രമല്ല, കണ്ണു തള്ളുന്ന വിലയിലും മുഖം മൂടികള്‍ വിപണികളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ വിലകൂടിയ ഒരു മുഖംമൂടിക്ക് വേണ്ടി ഫ്രാൻസില്‍ നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
ഫ്രാൻസിലെ നിംസില്‍ നിന്നുള്ള വൃദ്ധ ദമ്ബതികളുടെ പക്കലുണ്ടായിരുന്ന മുഖംമൂടി ഇവര്‍ ഒരു ആര്‍ട്ട് ഡീലര്‍ക്ക് വിറ്റതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. 13,000 രൂപയ്‌ക്കാണ് ദമ്ബതികള്‍ ആഫ്രിക്കൻ മാസ്‌ക് എന്നറിയപ്പെടുന്ന മുഖംമൂടി ആര്‍ട്ട് ഡീലര്‍ക്ക് വിറ്റത്. മുഖംമൂടിയുടെ മൂല്യം മനസിലാക്കിയ ഇയാള്‍ പിന്നീട് ലേലത്തിലൂടെ 36 കോടി രൂപയ്‌ക്കാണ് മുഖംമൂടി വിറ്റഴിച്ചത്.
സംഭവം വാര്‍ത്തയായതോടെ തങ്ങളുടെ പക്കലുണ്ടായിരുന്ന മുഖംമൂടിയുടെ മൂല്യം മറച്ചുവെച്ചാണ് ഇയാള്‍ അത് വാങ്ങിയതെന്ന് പറഞ്ഞ് ദമ്ബതികള്‍ ആര്‍ട്ട് ഡീലര്‍ക്കെതിരെ പരാതി കൊടുത്തു. ആഫ്രിക്കൻ മുഖംമൂടി എന്നറിയപ്പെടുന്ന ഈ മുഖംമൂടി പത്തൊമ്ബതാം നൂറ്റാണ്ടിലുള്ളതാണ്. ആഫ്രിക്കൻ വംശജരുടെ വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പ്രധാനമായി ഉപയോഗിക്കുന്നതാണിതെന്ന് ദമ്ബതികള്‍ വ്യക്തമാക്കി.