വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കവരത്തി സെഷൻസ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസലിന്റെ ഹർജിയിലാണ് കോടതി നടപടി. ഹർജി നാലാഴ്ചയ്ക്കു ശേഷം സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
കേസിൽ മുഹമ്മദ് ഫൈസലിനു പത്തുവർഷം തടവുശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവ് മരവിപ്പിച്ചും എന്നാൽ, കുറ്റക്കാരനെന്നു കണ്ടെത്തിയത് ‘സ്റ്റേ ചെയ്യാൻ വിസമ്മതിച്ചും ഈയിടെ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ച് ആശ്വാസ വിധി നേടിയത്.
എം.പി കുറ്റക്കാരനാണെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു. സുപ്രീം കോടതി സ്റ്റേയോടെ ഫൈസലിന് എം.പി സ്ഥാനത്തു തുടരാൻ തടസ്സങ്ങളില്ല. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.എം സഈദിന്റെ മരുമകൻ മുഹമ്മദ് സാലിയയെ 2009-ലെ തെരഞ്ഞെടുപ്പിനിടെ, വധിക്കാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലിനും മറ്റു മൂന്നു പേർക്കുമെതിരെ കവറത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.