രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ വിചാരണ കോടതി വിധിയിലെ പരമാവധി ശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരുടെ ബഞ്ചിന്റെതാണ് നടപടി. വിചാരണ കോടതി വിധിയെയും, ഗുജറാത്ത് ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചാണ് സുപ്രീം കോടതി കേസില്‍ രാഹുലിന് അശ്വാസമാകുന്ന തീരുമാനത്തിലേക്ക് കടന്നത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇന്ന് ഇരുഭാഗത്തിനും 30 മിനിറ്റ് വീതമായിരുന്നു വാദത്തിന് അനുവദിച്ചിരുന്നത്.

ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ രാഹുലിന് പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന ചോദ്യവും സുപ്രീംകോടതി ഉയര്‍ത്തി. കൂടാതെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേല്‍ക്കോടതിയും ഹൈക്കോടതിയും ഈ വശങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പൊതുപ്രസംഗങ്ങള്‍ നടത്തുമ്ബോള്‍ രാഹുല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു എന്നതില്‍ സംശയമില്ലെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണ കോടതി കൃത്യമായ കാരണമൊന്നും പറഞ്ഞിട്ടില്ല എന്നതിനാല്‍ അന്തിമവിധി വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുൽഗാന്ധിയുടെ എം പി സ്ഥാനവും പുനസ്ഥാപിക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.കഴിഞ്ഞ മാര്‍ച്ച്‌ 23നാണ് സൂറത്ത് കോടതി ക്രിമിനല്‍ മനനഷ്ടക്കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

ഈ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരു വിഭാഗത്തിന്റെയും അന്തസ് കളങ്കപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത്. താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ചാര്‍ത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് ഹൈക്കോടതി ഇടപെടല്‍ തിരിച്ചടിയായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ എതിര്‍കക്ഷിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നായിരുന്നു പരാതിക്കാരനായ ഗുജറാത്ത് ബിജെപി എം എല്‍ എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ മറുപടി. കൂടാതെ രാഹുലിന്റെ ഈ മനോഭാവം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണെന്നും പൂര്‍ണേഷ് കുറ്റപ്പെടുത്തി. ഇത് കോടതി മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടി സത്യവാങ്മൂലം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക