സംഗീത പരിപാടി നടത്താൻ അഡ്വാൻസ് തുക വാങ്ങി എആർ റഹ്മാൻ വഞ്ചിച്ചെന്ന് പരാതി. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. അഞ്ച് വർഷം മുൻപ് തുക വാങ്ങിയെന്നും പരിപാടി മുടങ്ങിയിട്ടും പണം തിരികെ ലഭിച്ചില്ലെന്നുമാണ് അസോസിയേഷൻ പരാതി നൽകിയത്.
എന്നാൽ അസോസിയേഷനെതിരെ ഇപ്പോൾ റഹ്മാനും രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാമെന്ന് റഹ്മാൻ ആരോപിച്ചു.ം2019 ൽ ചെന്നൈയിൽ സംഘടനയുടെ സമ്മേളത്തിനൊപ്പം എആർ റഹ്മാന്റെ സംഗീത പരിപാടിയും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി റഹ്മാൻ അഡ്വാൻസ് തുകയായി 29.5 ലക്ഷം രൂപ വാങ്ങി. എന്നാൽ അനുയോജ്യമായ സ്ഥലവും സർക്കാരിന്റെ അനുമതിയും ലഭിക്കാതിരുന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.
ഇക്കാര്യം റഹ്മാന്റെ ടീമിനെ അറിയിച്ചെന്നും എന്നാൽ പണത്തിന് പകരം ചെക്കാണ് നൽകിയതെന്നും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയെന്നും അസോസിയേഷൻ പരാതിയിൽ പറഞ്ഞു.എന്നാൽ സംഘടനയുടെ ആരോപണം നിഷേധിച്ച് റഹ്മാനും രംഗത്തെത്തി. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പരാതി പിൻവലിച്ച് മൂന്ന് ദിവസത്തിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്നും റഹ്മാൻ വ്യക്തമാക്കി. അല്ലെങ്കിൽ 10 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും സംഘടനയ്ക്ക് അയച്ച നോട്ടീസിൽ റഹ്മാൻ പറഞ്ഞു