കോടികള്‍ കൈകാര്യംചെയ്യുന്ന പ്രമുഖനായി വളര്‍ന്ന പി.ആര്‍. അരവിന്ദാക്ഷന്റെ വളര്‍ച്ച ആരേയും അതിശയിപ്പിക്കുന്നത്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ അറസ്‌റ്റിലാകുന്ന ആദ്യ സി.പി.എം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷൻ. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അരവിന്ദാക്ഷന്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല ഒരു മുന്‍മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പക്കാരനായിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇദ്ദേഹത്തിന്റെ വലിയ വളര്‍ച്ചയെന്നാണ് ആരോപണം.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഇ.ഡിയുടെ വാഹനം പാര്‍ളിക്കാടുള്ള അരവിന്ദാക്ഷന്റെ വീടിനു മുന്നിലെത്തിയത്. എല്ലാം പ്രതീക്ഷിച്ച് കാത്തുനില്‍ക്കുന്നതുപോലെ വീട്ടില്‍നിന്നും ഇറങ്ങിവന്ന അരവിന്ദാക്ഷന്‍ യാതൊന്നും മിണ്ടാതെ ഇ.ഡി. സംഘത്തിന്റെ വാഹനത്തില്‍ കയറി കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇ.ഡി. മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് അരവിന്ദന്‍ ദിവസങ്ങള്‍ക്ക് മുമ്ബാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്ന് സൂചനയുണ്ട്. ഇ.ഡിയുടെ ലിസ്‌റ്റിലുള്ള ഒരു മുന്‍മന്ത്രിയും സി.പി.എമ്മിന്റെ തൃശൂരിലെ പ്രമുഖ നേതാവുമായ ഒരു ഉന്നതനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുണ്ട്. ഇ.ഡി. മര്‍ദിച്ച് എ.സി. മൊയ്‌തീന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കഴിഞ്ഞദിവസം അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. ഇ.ഡിക്കെതിരേ പരാതി ഉന്നയിച്ചതാണ് അരവിന്ദാക്ഷന്റെ അറസ്‌റ്റ് വേഗത്തിലാക്കാന്‍ കാരണം.
സി.സി.ടിവിയുടെ മുന്നില്‍ നടത്തിയ ചോദ്യംചെയ്യല്‍ ഇ.ഡിക്ക് തുണയായി. അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്നുള്ള വാദം പൊളിയുകയും ചെയ്‌തു. നിലവില്‍ അത്താണി ലോക്കല്‍ കമ്മിറ്റി അംഗമാണ് അരവിന്ദാക്ഷന്‍. ദല്ലാള്‍ പി. സതീഷ്‌കുമാര്‍, ഭാര്യ ബിന്ദു എന്നിവരെ ചോദ്യംചെയ്‌തതിന് ശേഷമാണ് അരവിന്ദാക്ഷനെ കസ്‌റ്റഡിയിലെടുത്തത്. വടക്കാഞ്ചേരിയിലും അത്താണിയിലും ടാക്‌സി കാര്‍ ഓടിച്ചിരുന്ന അരവിന്ദാക്ഷനു രണ്ട് കരിങ്കല്‍ ക്വാറി ഉണ്ടായിരുന്നു. ഇപ്പോള്‍ അവ അടഞ്ഞുകിടക്കുകയാണ്. ജില്ലയുടെ വിവിധ മേഖലകളില്‍ ഹോട്ടലുകള്‍ നടത്തുന്നതായും പറയുന്നു.