തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലത്തീൻ സഭ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിൻ പേരേര. രണ്ടാം പിണറായി മന്ത്രിസഭയില്‍ സഭയുടെ പ്രതിനിധിയായി ശുപാര്‍ശ ചെയ്യണമെന്ന ആവശ്യവുമായി ആന്റണി രാജു പല തവണ സമീപിച്ചിരുന്നതായി യൂജിൻ പേരേര വെളിപ്പെടുത്തി. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാൻ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാൻ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു ഫാ. യൂജിൻ പേരേര ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ ലത്തീൻ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു യൂജിൻ പെരേരയുടെ പ്രതികരണം. ‘നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാൻ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിൻ പെരേര വെളിപ്പെടുത്തി. ഇത് നിഷേധിക്കാൻ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിൻ പെരേര വെല്ലുവിളിച്ചു.
മത്സ്യതൊഴിലാളികള്‍ക്കായി ആന്റണി രാജു ഒന്നും ചെയ്തിട്ടില്ലെന്നും മത്സ്യതൊഴിലാളികളുടെ കുത്തക ആരും ആന്റണി രാജുവിന് നല്‍കിയിട്ടില്ലെന്നും യൂജിൻ പെരേര വിമര്‍ശിച്ചു. അതേസമയം, മന്ത്രിസഭാ പുന സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില കേന്ദ്രങ്ങളുണ്ടെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ഇടതു മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീൻ സഭ പരസ്യമായി രംഗത്തെത്തിയതോടെ മന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം എന്ന ആന്റണി രാജുവിന്റെ മോഹത്തിനാണ് മങ്ങലേല്‍ക്കുന്നത്.