പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത് തീര്‍ത്തും നാടകീയമായി.തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നാദിറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് ഭര്‍ത്താവ് റഹീം തീകൊളുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടി.
രാവിലെ രജിസ്ട്രറില്‍ ഒപ്പിടാൻ നില്‍ക്കുന്നതിനിടെ ഇയാള്‍ പിന്നിലൂടെയെത്തി ആക്രമണം നടത്തുകയായിരുന്നു. അകത്ത് ഇരുന്നിരുന്ന നാദിറ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയാണ് കൊന്നത്. അതിന് ശേഷം കത്തി കാട്ടി എല്ലാവരേയും ഭീഷണിപ്പെടുത്തി ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് അടുത്തുള്ള വീടിന്റെ മതില്‍ ചാടി കിണറ്റിലേക്ക് ചാടി. കഴുത്തറത്ത ശേഷമായിരുന്നു ചാട്ടം. ദാമ്ബത്യപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമീപനാളില്‍ ജാമ്യത്തിലിറങ്ങിയതാണ് റഹീമെന്നാണ് നാദിറയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഓണത്തിന് നാദിറയുടെ തല ഇയാള്‍ തല്ലിപ്പൊട്ടിച്ചിരുന്നു. ഈ കേസില്‍ പൊലീസ് റഹിമിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസവും ഇയാള്‍ നാദിറയെ പിന്തുടര്‍ന്നിരുന്നു. ഇന്ന് ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ അക്ഷയ സെന്ററിലെത്തിയത്. ടോക്കണ്‍ എടുക്കാതെയാണ് അയാള്‍ അകത്തേക്ക് കയറിയത്. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു ഹെല്‍മറ്റ്.
ടോക്കണ്‍ എടുക്കാതെ അകത്തേക്ക് പോയ ഇയാളെ ജീവനക്കാരില്‍ ഒരാള്‍ തടഞ്ഞു. എന്നാല്‍ ഇത് വകവയ്ക്കാതെ അകത്തേക്ക് കയറി. നാദിറ ഇരിക്കുന്ന മുറിയില്‍ എത്തി പെട്രോള്‍ ഒഴിച്ച് നാദിറയെ കത്തിച്ചു. അടുത്ത് മറ്റൊരു ജീവനക്കാരിയും ഉണ്ടായിരുന്നു. അവരും ആകെ പേടിച്ചു പോയി. മരണം ഉറപ്പിക്കും വരെ ആ മുറിയില്‍ അയാള്‍ നിന്നു. അതിന് ശേഷം റഹിം പുറത്തിറങ്ങി കിണറ്റില്‍ ചാടി. ആക്ടീവ സ്‌കൂട്ടറിലാണ് ഇയാള്‍ അക്ഷയ സെന്ററിലെത്തിയത്. കഴിഞ്ഞ ദിവസവും ഭാര്യയെ കൊല്ലുമെന്ന് ഇയാള്‍ പലരോടും പറഞ്ഞിരുന്നു. ഇയാളുടെ ഭീഷണി പൊലീസിനേയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് റഹിമിനെ താക്കീത് ചെയ്തു വിട്ടയ്ക്കുകയും ചെയ്തു.
അവിടെ നിന്നും നാദിറയെ വിവാഹം ചെയ്താണ് നാവായിക്കുളത്തേക്ക് റഹിം കൊണ്ടു വന്നത്. പതിനഞ്ച് കൊല്ലമായി പീഡനം സഹിച്ചായിരുന്നു ജീവിതം. രണ്ട് മക്കളെ ഓര്‍ത്തായിരുന്നു നാദിറ എല്ലാം സഹിച്ചത്. ഓട്ടോ ഓടിച്ചിരുന്ന റഹിം കുറച്ചു കാലമായി ജോലിക്കൊന്നും പോകാറില്ലായിരുന്നു. വെല്‍ഡിങ് ജോലിയും അറിയാമായിരുന്നു.വീട്ടില്‍ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവള്‍ നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.