ആൻഡമാൻ തീരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് നശിപ്പിച്ച നൂറു കോടി രൂപയുടെ രാസലഹരിക്ക് മലപ്പുറം മഞ്ചേരി ബന്ധം. ഫെബ്രുവരി 21ന് മഞ്ചേരിയില്‍ അറസ്റ്റിലായ സിറാജുദ്ദീൻ(28), റിയാസ്(31), നിശാന്ത്(28) എന്നിവര്‍ കടത്താനായി സൂക്ഷിച്ച എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേര്‍ന്ന് നശിപ്പിച്ചത്. ആൻഡമാൻ തീരത്ത് മലാക്ക കടലിടുക്കില്‍ ജപ്പാൻ സൈന്യം ഉപേക്ഷിച്ച ഒരു ബങ്കറില്‍ നിന്നാണ് രാസലഹരി കഴിഞ്ഞ ദിവസം കണ്ടെടുത്തത്. 50 കിലോ മെറ്റാഫെറ്റാമിനാണ് ഇതില്‍ നിന്നും കണ്ടെടുത്തത്.
കേരളത്തിലേക്ക് ഒഴുകുന്ന എംഡിഎംഎയുടെ ആന്റമാൻ ബന്ധം അന്വേഷണ സംഘത്തിന് വെളിവായത് മഞ്ചേരി സ്വദേശികളുടെ അറസ്റ്റിലൂടെയാണ്. 2019 സെപ്തംബറില്‍ മ്യാൻമാറില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 4000 കിലോ രാസലഹരിയടങ്ങിയ കപ്പല്‍ കസ്റ്റംസിനെ കണ്ട് മുക്കിയിരുന്നു. കാര്‍- നിക്കോബാര്‍ കടല്‍ തീരത്തു നിന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും അന്താരാഷ്‌ട്രാ മാഫിയ സംഘത്തിലെ ആറ് പേരെ അന്ന് ചെറു കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
300 കോടി വില വരുന്ന രാസലഹരിയായ കെറ്റാമിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കപ്പല്‍ പിടിയിലാകുമെന്നുറപ്പായപ്പോള്‍ മുക്കുകയായിരുന്നു. വൻ മയക്കുമരുന്ന് ശേഖരത്തോട് കൂടിയാണ് കപ്പല്‍ കടലില്‍ മുക്കിയത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്നവര്‍ ചെറു ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കേസില്‍ പ്രതിരോധമന്ത്രാലയും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
അന്ന് മുങ്ങിയ കപ്പല്‍ ക്രമേണ ആൻഡമാൻ തീരത്തിനടുത്ത് അടിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നുള്ള മയക്കുമരുന്നാണ്, ചില ആൻഡമാൻ നിവാസികളുടെ സഹായത്തോടെ ശേഖരിച്ച് മഞ്ചേരി സ്വദേശികള്‍ ബങ്കറുകളില്‍ സൂക്ഷിച്ചിരുന്നത്. ദ്വീപിലെ സ്വകാര്യ കുറിയര്‍ ഏജൻസികള്‍ വഴിയാണ് എംഡിഎംഎ കേരളത്തിലേക്കാണ് പ്രധാനമായും എത്തിച്ചിരുന്നത്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസും എക്സൈസും ആൻഡമാൻ സ്വദേശിയായ മുഹമ്മദ് സാബിക്കിനെ(25) കസ്റ്റഡിയിലെടുത്തിരുന്നു. അയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻഡമാൻ തീരത്തെ ബങ്കറില്‍ നിന്ന് രണ്ടു കിലോ വീതമുള്ള 25 പായ്‌ക്കറ്റുകളിലായി 50 കിലോ മെറ്റാഫെറ്റാമിൻ പിടിച്ചത്.