ഡാനിയേല്‍ കൊടുങ്കാറ്റും ശക്തമായ പേമാരിയും ദുരിതംവിതച്ച വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു. 10,000ത്തോളം പേരെ കാണാനില്ല. 7,000ത്തോളം പേര്‍ ഒറ്റപ്പെട്ടുപോയെന്നാണ് വിവരം. മരണ സംഖ്യ ഇരട്ടിയോളമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. പ്രളയത്തില്‍പ്പെട്ട് നിരവധി പേര്‍ കടലിലേക്ക് ഒഴുകിപ്പോയെന്നും ഇവര്‍ക്കായി നാവിക സേന തെരച്ചില്‍ നടത്തുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തീരദേശ നഗരമായ ഡെര്‍നയെ ആണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 1,25,000 പേര്‍ ജീവിക്കുന്ന ഡെര്‍നയിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതാണ് ദുരിന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡെര്‍നയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ പെരുകുന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഡെര്‍നയില്‍ മാത്രം 5,000ത്തോളം പേര്‍ മരിച്ചതായി ചില സംഘടനകള്‍ അവകാശപ്പെടുന്നു.
ഗ്രീസ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നാശം വിതച്ച ഡാനിയേല്‍ കൊടുങ്കാറ്റ് ഞായറാഴ്ചയാണ് ഡെര്‍നയടക്കമുള്ള കിഴക്കൻ ലിബിയൻ നഗരങ്ങളില്‍ വീശിയടിച്ചത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസി, ബയ്ദ, അല്‍ മര്‍ജ്, സുസ തുടങ്ങിയ നഗരങ്ങളെയും പ്രളയം ബാധിച്ചു. ഈജിപ്റ്റ്, തുര്‍ക്കിയെ, ഇറാൻ, യു.എൻ തുടങ്ങിയവയും ലിബിയയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്.