വയനാട്ടിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. തര്‍ക്കത്തിനിടെ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ. ഡി.സി.സി. അധ്യക്ഷൻ എൻ.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന ശബ്ദരേഖ എതിര്‍വിഭാഗം പുറത്തുവിട്ടു. ഇതിനുപിന്നാലെ എം.എല്‍.എ. അധ്യക്ഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബത്തേരി അര്‍ബൻ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. യോഗം വിളിച്ചിരുന്നു. എം.എല്‍. എ. ഏറെനേരം കാത്തിരുന്നിട്ടും ഡി.സി.സി. പ്രസിഡന്റ് എത്തിയില്ല. ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്.
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന ആശുപത്രിയിലായിരുന്നു എന്നാണ് ഡി.സി.സി. പ്രസിഡന്റിന്റെ വിശദീകരണം. സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എം.എല്‍.എ. ഡി.സി.സി. പ്രസിഡന്റിനെ വിളിച്ച് ക്ഷമ ചോദിച്ചു. പരസ്യ പ്രതികരണത്തിനില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു.
ഏതായാലും ഡിസിസി അധ്യക്ഷനെ പച്ചയ്ക്ക് തെറി പറയുന്ന എംഎൽഎയുടെ ശബ്ദരേഖ പുറത്തുവന്നത് പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്ന ക്ഷീണം ചെറുതല്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അടക്കം പാർട്ടി ഒറ്റക്കെട്ടായി മുന്നേറുമ്പോഴാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന വയനാട്ടിൽ നിന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ഇത്തരം ഒരു ഭിന്നത മറ നീക്കി പുറത്തുവന്നിരിക്കുന്നത്. തെറി വിളിച്ചതിനെ കുറിച്ചും ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചും അന്വേഷിച്ച് നേതൃത്വം നടപടിയെടുക്കാൻ സാധ്യതയുണ്ട്.