ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഓണാഘോഷം നടന്നത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചു. കൂടാതെ അവര്‍ക്ക് ഓണസദ്യ വിളമ്ബുകയും ചെയ്തു.
ട്രാൻസ്ജെൻഡേഴ്സിന്റെ കാല്‍തൊട്ട് സുരേഷ് ഗോപി അനുഗ്രഹം തേടി. ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേര്‍ന്നു നില്‍ക്കുന്നതും, ചേര്‍ത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകര്‍ത്തുന്നതിനു വേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്. എല്ലാവര്‍ക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലര്‍ത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ് – സുരേഷ് ഗോപി പറഞ്ഞു.
വേദിയില്‍ വച്ച് സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാര്‍ഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു. എംബിഎ ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവില്‍ സര്‍വീസ്. വീടുവിട്ടിറങ്ങിയതിനാല്‍ സാമ്ബത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകര്‍ പറഞ്ഞതോടെയാണ് താരം സഹായം പ്രഖ്യാപിച്ചത്. അഭിരാമിക്ക് അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തില്‍ ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.