ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ധനവകുപ്പ്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ശില്‍പശാലകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കരുതെന്നും ഇതിന് പകരമായി വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്‍റെ ശമ്ബളത്തില്‍ നിന്നും പലിശ സഹിതം പണം തിരിച്ചു പിടിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സെമിനാറുകള്‍ക്കും ശില്‍പശാലകള്‍ക്കും പരിശീലന പരിപാടികള്‍ക്കും വകുപ്പുകളുടെ കീഴിലുള്ള സംവിധാനങ്ങള്‍ തന്നെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ധനവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വകുപ്പുകള്‍ക്ക് കീഴില്‍ അത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാകുന്ന ഘട്ടത്തില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം.
അതേസമയം അനിവാര്യവും തീര ഒഴിവാക്കാൻ പറ്റാത്തതുമായ സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി തലത്തില്‍ ഈ വ്യവസ്ഥകളില്‍ അളവ് അനുവദിക്കാവുന്നതാണെന്നും പറയുന്നു.സെക്രട്ടേറിയറ്റില്‍ അടക്കം ലക്ഷങ്ങള്‍ ചെലവിട്ട് ജീവനക്കാര്‍ക്കായി നക്ഷത്ര ഹോട്ടലില്‍ പരിശീലന ധൂര്‍ത്ത് നടത്തിയത് നേരത്തെ വിവാദമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ഹാളുകള്‍ ഒഴിഞ്ഞുകിടക്കുമ്ബോഴാണ് ലക്ഷങ്ങള്‍ ചെലവിട്ട് നക്ഷത്ര ഹോട്ടലുകളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.