മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 1.72 കോടി രൂപ വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി ജിഎസ്ടി വകുപ്പ്. ജിഎസ്ടി വിഹിതമായ 30 ലക്ഷം രൂപ കിട്ടിയോ എന്ന് ചോദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിനയച്ച പരാതിയിലാണ് അന്വേഷണം. മാത്യു കുഴല്‍നാടന്റെ പരാതി ഇന്നലെ തന്നെ ധനമന്ത്രി സംസ്ഥാന നികുതി സെക്രട്ടറിയായ അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് കൈമാറിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ; കർണാടക ജിഎസ്ടി വകുപ്പോ, കേന്ദ്ര ജി എസ് ടി വകുപ്പ് അന്വേഷണം ഏറ്റെടുത്താൽ തിരിച്ചടി
വീണാ വിജയന്റെ എക്സാ ലോജിക് പ്രവര്‍ത്തിക്കുന്നത് കര്‍ണാടകയില്‍ ആയതിനാല്‍ സംസ്ഥാന ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടെ അന്വേഷണത്തിലും പരിമിതികളുണ്ടാകും. കേന്ദ്ര ജിഎസ്ടി വകുപ്പിനോ കര്‍ണാടക ജിഎസ്ടി വകുപ്പിനോ മാത്രമേ ഇക്കാര്യത്തില്‍ അന്വേഷിച്ച് വ്യക്തത വരുത്താനാകൂ എന്നതാണ് വസ്തുത. അങ്ങനെയെങ്കില്‍ കേന്ദ്ര സര്‍ക്കാരോ കര്‍ണാടക സര്‍ക്കാരോ അന്വേഷണം ഏറ്റെടുക്കേണ്ടി വരും.
ഈ സാങ്കേതികത്ത്വമാണ് പിണറായിക്കും മകൾക്കും കുരുകാകുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നും, ബിജെപി ഭരിക്കുന്ന കേന്ദ്രത്തിൽ നിന്നും ഈ വിഷയത്തിൽ യാതൊരുവിധ മെല്ലെ പോക്കോ, മൃദു സമീപനമോ ഉണ്ടാകാൻ സാധ്യതയില്ല. ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പുറത്തുവരും. അത്തരത്തിൽ ഒരു നികുതി വെട്ടിപ്പ് പുറത്തുവന്ന സ്വാഭാവികമായും പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനത്തിന് തന്നെ അത് വലിയ വെല്ലുവിളിയാണ് ഉയർത്തുക.
പാർട്ടി പിണറായിയെ കൈവിട്ടന്നോ?
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ മുഖ്യമന്ത്രിക്കും മകൾക്കും നേരെ ഉയരുന്ന ആരോപണങ്ങൾ സിപിഎമ്മിന് ദേശീയതലത്തിൽ തന്നെ തിരിച്ചടിയാകും. വീണ വിജയനെതിരെ ആരോപണമുയർന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ പ്രതിരോധം തീർക്കാൻ ഇറങ്ങിയതും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൊടിയേരിയുടെ മക്കൾക്കും പിണറായിയുടെ മക്കൾക്കും രണ്ട് നീതിയോ? പിണറായിക്കും കോടിയേരിക്കും രണ്ടു നിയമമോ? എന്നെല്ലാം ഉള്ള ചോദ്യങ്ങൾ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ കെഎൽ ബാലഗോപാൽ അന്വേഷണം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പാർട്ടി പിണറായിയെ കൈവിടാനുള്ള നീക്കങ്ങളുടെ ആരംഭ ഘട്ടത്തിലാണ് എന്ന സംശയവും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാവുകയാണ്.