ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവ സീസൺ ആണ്. സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഏറ്റവും ഉണർവുള്ള സമയം കൂടിയാണ് ഓണം സീസൺ. വസ്ത്രശാലകളിലും, ഗൃഹോപകരണ വില്പനശാലകളിലെല്ലാം ഏറ്റവും അധികം കച്ചവടം നടക്കുന്നത് ഈ സമയത്താണ്. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ മൊബൈൽ ഫോണുകൾക്കും ഗൃഹോപകരണങ്ങൾക്കും എല്ലാം ഏറ്റവും ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതും ഈ സമയത്താണ്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മറ്റൊരു വ്യത്യസ്തമായ വീഡിയോയാണ്. ആറുമാസം മുമ്പ് ഒരു കടയിൽ നിന്ന് വാങ്ങിയ ടിവി നിരന്തരം കേടായിട്ടും, അത് മാറി നൽകാനോ, നന്നാക്കി കൊടുക്കാനോ കടക്കാർ തയ്യാറാകാത്തതിനെ തുടർന്ന് ഒരാൾ നടത്തുന്ന പ്രതിഷേധമാണ് ഈ വീഡിയോയിൽ ഉള്ളത്. കേരളത്തിൽ എവിടെയോ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുമെങ്കിലും ഏതാണ് സ്ഥലം എന്ന് വ്യക്തമല്ല. വീഡിയോയിൽ ഉള്ള ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ പിട്ടാപ്പള്ളിയിൽ ഏജൻസിന്റെ ഏതോ ഷോറൂമിന് മുന്നിലാണ് ഇത് നടക്കുന്നത് എന്ന് അനുമാനിക്കാൻ സാധിക്കും.
ഡയലോഗുകൾ ഇല്ലെങ്കിലും വിവിധ മാധ്യമങ്ങളിലും സമൂഹമാധ്യമ പേജുകളിലും വന്നിട്ടുള്ള തലക്കെട്ടുകൾ ആണ് ഇത് ടിവി നന്നാക്കി കൊടുക്കാത്തതിന്റെ പ്രതിഷേധമാണ് എന്ന് അനുമാനിക്കാൻ കാരണം. ഷൂട്ട് ചെയ്യാൻ ആളെ പറഞ്ഞു നിർത്തിയിട്ട് തന്നെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഷോറൂമിന് മുന്നിൽ വെച്ച് ഒരു ടിവി തറയിൽ അടിച്ചു പൊട്ടിക്കുകയാണ്. മധ്യവയസ്കനായ ഒരാളാണ് ദൃശ്യങ്ങളിൽ ടിവി തകർക്കുന്നത്.