തിരുവനന്തപുരം: സൈബര്‍ മേഖലയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഐടി ആക്‌ടില്‍ പുതിയ നിയമ നിര്‍മാണത്തിനാരുങ്ങി രണ്ടാം പിണറായി സര്‍ക്കാര്‍. യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. യൂടൂബില്‍ സംപ്രേക്ഷണം ചെയ്‌ത വീഡിയോകള്‍ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫിസര്‍ക്കു ശുപാര്‍ശ നല്‍കുന്നതിന് നോഡല്‍ ഓഫിസറെ നിയമിച്ചു.
സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ ആണ് നോഡല്‍ ഓഫിസറായി നിയമിച്ചതെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സഭയില്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫിസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്.
യൂട്യൂബില്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്‍റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്‌പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്. ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇൻഫര്‍മേഷൻ ടെക്‌നോളജി (പ്രൊസ്യുജര്‍ ആൻഡ് സേഫ് ഗാര്‍ഡ് ഫോര്‍ ബ്ലോക്കിങ് ഫോര്‍ ആക്‌സസ് ഓഫ് ഇൻഫര്‍മേഷൻ ബൈ പബ്‌ളിക്ക്) റൂള്‍സ്, 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാര്‍ക്കാണു പരാതികളിന്മേല്‍ നോഡല്‍ ഓഫിസര്‍ ശുപാര്‍ശ നല്‍കുക. ‘വളരെ കാലിക പ്രസക്‌തിയുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിര്‍മാണത്തിന്‍റെ കാര്യം പ്രത്യേകം പരിശോധിക്കണം’, മുഖ്യമന്ത്രി പറഞ്ഞു. നിയമം പ്രബല്യത്തില്‍ വരുന്നതോടെ സൈബര്‍ ആക്രമണങ്ങള്‍ക്കു കുറവുണ്ടാകാൻ സാധ്യതയുണ്ട്.