മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷം. അടിയന്തര പ്രമേയമായി അഴിമതി ഉന്നയിക്കാൻ നിയമപ്രകാരം കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. അഴിമതി ആരോപണം റൂള്‍ 50 ചൂണ്ടിക്കാട്ടി അവതരിപ്പിച്ചാല്‍ സബ്മിഷനായി അവതരിപ്പിക്കേണ്ട വിഷയമല്ലിത്. അഴിമതി ആരോപണം എഴുതി കൊടുത്താണ് ഉന്നയിക്കേണ്ടത്. അതിനാലാണ് സഭയില്‍ ഉന്നയിക്കാതിരുന്നത്. ഈ വിഷയത്തില്‍ യു.ഡി.എഫിന് വിമുഖതയില്ല. പ്രതിപക്ഷത്തിന്‍റെ മുൻഗണന മാധ്യമങ്ങള്‍ നിശ്ചയിക്കരുതെന്നും സതീശൻ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളില്‍ നിന്നും ബിസിനസുകാരില്‍ നിന്നും സംഭാവന വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും സതീശൻ ചൂണ്ടിക്കാട്ടി. വീട്ടിലെ നാളികേരം വിറ്റ പൈസ കൊണ്ടല്ലല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുപരിപാടികള്‍ക്കായി ധനസമാഹരണം നടത്തും. അങ്ങനെ പാര്‍ട്ടി ചുമതലപ്പെടുത്തിയ ആളുകളാണ് പണം വാങ്ങിയത്. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് അക്കാലത്ത് സംഭാവന വാങ്ങാൻ ചുമതലപ്പെടുത്തിയത്. നിലവില്‍ കെ.പി.സി.സി അധ്യക്ഷനെയും തന്നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് -വി.ഡി സതീശൻ വ്യക്തമാക്കി.
മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഉള്ളത് ഗുരുതര അഴിമതി ആരോപണമാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. തെറ്റായ രീതിയില്‍ കൈമാറ്റപ്പെട്ട പണം നിയമവിധേയമാക്കാൻ ഉണ്ടാക്കിയ കരാറാണ് എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. കരാറില്‍ പറഞ്ഞ കാര്യങ്ങളൊന്നും കമ്ബനി ചെയ്ത് കൊടുത്തിട്ടില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയതാണ് വിഷയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.