പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്. ഭാര്യ കൃത്യസമയത്ത് കാണുകയും ഇടപ്പെടുകയും ചെയതതോടാണ് മകള്‍ രക്ഷപ്പെട്ടതെന്ന് സുരേഷ് പറഞ്ഞു. മരുമകൻ അരുണിന്റെ സഹപാഠിയാണ് അനുഷ. വൈകുന്നേരം മൂന്ന് മണിക്ക് അനുഷ അരുണിനോട് വിളിച്ച് തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് ആവശ്യപ്പെടുകയും വന്ന് കാണാൻ അനുഷയോട് പറയുകയുമായിരുന്നു.
എന്നാല്‍ അരുണ്‍ ഇല്ലാത്ത് നേരത്ത് ആശുപത്രിയില്‍ എത്തുകയായിരുന്നു. മുൻപ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്ക് വച്ചിരുന്നതിനാല്‍ മനസിലായില്ലെന്നും പിതാവ് പറഞ്ഞു. നഴ്സിന്റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്ക്കാൻ ഉണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തലോ പിന്നെ എന്തിനാണ് കുത്തിവയ്പ്പെടുക്കുന്നതെന്നും സ്നേഹ ചോദിച്ചെന്നും സുരേഷ് പറഞ്ഞു. ആശുപത്രി വിടുന്നതിനു മുൻപ് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നു.
പിന്നാലെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. അതേസമയം, യുവതിയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിനോട് പറഞ്ഞു. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം. കേസില്‍ പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.