2021 മേയ് മുതല്‍ 2023 മേയ് വരെയുള്ള രണ്ടു വര്‍ഷക്കാലം മലയാളികള്‍ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യമെന്ന് റിപ്പോര്‍ട്ട്. 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റര്‍ മദ്യമാണ് പ്രതിദിനം മലയാളികള്‍ കുടിക്കുന്നത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഇതേ രണ്ട് വര്‍ഷത്തിനുള്ളില്‍ വിറ്റുപോയിട്ടുണ്ട്. പ്രതിദിനം 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനുമാണ് കുടിക്കുന്നത്.
ഈ കാലയളവില്‍ നികുതി ഇനത്തില്‍ മാത്രം 24,539.72കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ബെവ്‌കോ നല്‍കിയത്. ഇതിനു ശേഷമുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തുവരുന്നതേയുള്ളൂ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ബിവറേജസ് കോര്‍പ്പറേഷൻ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2015-16 മുതല്‍ 2018-19 വരെ ബിവറേജസ് കോര്‍പ്പറേഷൻ ലാഭത്തിലായിരുന്നു. എന്നാല്‍ 2019-20ല്‍ ഇത് നഷ്ടത്തിലായി. 2015-16ല്‍ ഉണ്ടായിരുന്ന 42.55 കോടിയുടെ ലാഭം 2018-19 ആയപ്പോഴേക്കും 113.13 ആയി ഉയര്‍ന്നു. 2019-20ല്‍ 41.95 കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.
2020-21, 2021-22 എന്നീ വര്‍ഷങ്ങളിലെ ഓഡിറ്റ് നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. 6 ലക്ഷം ലിറ്റര്‍ മദ്യവില്പനയിലൂടെ 50 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്നുണ്ട്. 700 ദിവസം കൊണ്ട് 24,539.72 കോടിയും, പ്രതിമാസം 1,022 കോടിയിലധികവുമാണ് സര്‍ക്കാരിന് നികുതിയായി ലഭിച്ചത്. അതേസമയം വിമുക്തി പദ്ധതിക്കായി 2022 സെപ്തംബര്‍ വരെ 44കോടി ചെലവിട്ടിട്ടുണ്ട്.