യുവമോര്‍ച്ചാ നേതാക്കള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ഭീഷണി പ്രസംഗം. സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ പ്രസംഗത്തിനെതിരായാണ് പി.ജയരാജന്‍ ഭീഷണി മുഴക്കിയത്. ഷംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ തല മോര്‍ച്ചറിയിലിരിക്കുമെന്ന് പി.ജയരാജന്‍ പറഞ്ഞു.
ഭരണഘടന പദവിയിലിരിക്കുന്നയാള്‍ ഉത്തരവാദിത്തം നിറവേറ്റിയാല്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടില്‍ നടപ്പില്ല. ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജൻ പറഞ്ഞു.
live യുവമോർച്ചയ്ക്ക് പി ജയരാജൻ്റെ ഭീഷണി
Posted by News18 Kerala on Thursday, 27 July 2023
സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന പി ജയരാജൻ. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് എ.എൻ. ഷംസീറിന്റെ ഓഫീസിന് നേരെ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേശന്റെ ഭീഷണി പ്രസംഗം. ‘ജോസഫ് മാഷിന്‍റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സിപിഎം നേതാവായി അദ്ദേഹം അധപ്പതിച്ചു’, എന്നായിരുന്നു ഗണേശിൻ്റെ പരാമര്‍ശം.