കൊല്ലം: സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകള്‍ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തില്‍ മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. കൊല്ലം കാവനാട് ആല്‍ത്തറമൂട് ജങ്‌ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ആല്‍ത്തറമൂട് ജങ്‌ഷനില്‍ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ബസില്‍ത്തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
മുഹമ്മദ് നിഹാല്‍ വഴിക്കുവെച്ച് മരിച്ചു. ശ്രുതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പോലീസ് കേസെടുത്തു. എറണാകുളത്തെ അക്വറേറ്റ് എൻജിനിയേഴ്‌സിലെ ഡിസൈനര്‍ ആണ് മുഹമ്മദ് നിഹാല്‍. പിതാവ്: അബ്ദുള്‍ ജമാല്‍. മാതാവ്: സാജിദ. സഹോദരങ്ങള്‍: മുഫൈല്‍, മുഫ്‌ളിഹ്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയാണ് ശ്രുതി. അമ്മ: സ്റ്റാനിസ്. സഹോദരൻ: സൗരവ്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്ബോഴായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി. ശ്രുതിയുടെ സംസ്കാരം ബുധനാഴ്ച 11-ന് ചെറുകരയിലെ വീട്ടുവളപ്പില്‍ നടക്കും.