പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ മാറ്റുന്നതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരപരിപാടികളുമായി യൂത്ത് ഫ്രണ്ട് ജോസ് കെ മാണി വിഭാഗം. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രതിഷേധ സമരം നടന്നത്. സമരം ഉദ്ഘാടനം ചെയ്തത് ജോസ് കെ മാണിയുടെ വിശ്വസ്തനായ ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കനാണ്. പാലാ കെഎസ്ആർടിസി ഡിപ്പോയെ തകർക്കാനുള്ള ഗൂഢ നീക്കം ചെറുക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ പരിപാടി നടത്തിയത്. സ്വകാര്യബസ് ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് ആരോപണമുയർത്തുന്നു. എന്നാൽ സ്വന്തം സർവീസുകൾ പോലും നടത്തുവാൻ നിർവാഹമില്ലാത്ത സ്വകാര്യ ബസ് ഉടമകൾ ഇത്തരത്തിൽ സമ്മർദമിടുന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്ന വാദമാണ് ബസുടമകളുടെ ഭാഗത്തുനിന്ന് ഉയർത്തുന്നത്.

ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായാണ് മന്ത്രിസഭയിൽ ഉള്ളത്. ഘടകകക്ഷി യുവജനവിഭാഗം തന്നെ സർക്കാരിനെതിരെ സമരമുഖത്ത് എത്തിയത് ഇടതു മുന്നണിയിലെ കേരളകോൺഗ്രസുകൾ തമ്മിൽ നിലനിൽക്കുന്ന ശീതസമരം കൊണ്ടാണോ എന്ന സംശയവും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ഭരണത്തിൻറെ ആദ്യനാളുകളിൽ തന്നെ സർക്കാരിനെതിരെ ഘടകകക്ഷി യുവജനവിഭാഗം നടത്തിയ സമരം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെയും, സിപിഎം, സിപിഐ പ്രാദേശിക നേതാക്കളുടെയും ഈ വിഷയത്തിൽ ഉള്ള ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പാലാ നഗരസഭ യോഗത്തിൽ കേരള കോൺഗ്രസ് സിപിഎം അംഗങ്ങൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത് അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക