കോന്നിക്കടുത്ത് അരുവാപ്പുലത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയും എസ്‌ഐയും തമ്മില്‍ നടുറോഡില്‍ പോര്‍വിളി. ക്വാറികളില്‍ നിന്ന് അമിത ഭാരം കയറ്റിവന്ന ലോറികള്‍ പിടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പക്ഷപാതപരമായാണ് എസ്‌ഐ വാഹനങ്ങള്‍ പിടികൂടുന്നതെന്നാണ് ലോക്കല്‍ സെക്രട്ടറിയുടെ പരാതി. എന്നാല്‍ നിയമം ലംഘിച്ച ലോറികള്‍ പിടികൂടി പിഴയിടുക മാത്രമാണ് താൻ ചെയ്തതെന്ന് എസ്‌ഐ വിശദീകരിക്കുന്നു.
ഇന്നലെ നടന്ന തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാര്‍ നോക്കിനില്‍ക്കെയുള്ള തര്‍ക്കത്തിനിടയില്‍ അസഭ്യവര്‍ഷവുമുണ്ട്. ക്വാറികളില്‍ നിന്ന് അമിത ഭാരം കയറ്റി വന്ന ലോറികള്‍ കോന്നി എസ്‌ഐ സജു എബ്രഹാം പിടികൂടി പിഴയിട്ടു. ചില ലോറികള്‍ മാത്രം പിടികൂടുകയും, മറ്റുള്ളവ ഒഴിവാക്കുകയുമാണ് എസ്‌ഐ നിയമം നടപ്പാക്കുന്നതെന്നാണ് അരുവാപ്പുലം ലോക്കല്‍ സെക്രട്ടറിയുടെ പരാതി. ടിപ്പര്‍ ലോറി സംഘടനക്കാര്‍ തന്നെ പരാതി പറഞ്ഞതിനാല്‍ പരസ്യമായി ഇടപട്ടെന്നാണ് ദീദു ബാലന്‍റെ വിശദീകരണം.
നിയമലംഘനം നടത്തിയ ലോറികള്‍ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ പിടികൂടി പിഴയിട്ടു. ലോക്കല്‍ സെക്രട്ടറി അടിസ്ഥാനരഹതിമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും എസ്‌ഐ വിശദീകരിക്കുന്നു. ഇതിന് മുൻപ് എസ്‌ഐയും ക്വാറി ഉടമകളും തമ്മില്‍ ലോറി പിടികൂടുന്നതിന്‍റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കോന്നിയില്‍ നിന്ന് സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗസ്ഥനാണ് സജു എബ്രഹാം. പത്തനംതിട്ട സ്റ്റേഷനിലേക്ക് മാറാൻ കാത്തിരിക്കുന്നതിന് പിന്നാലെയാണ് ഇന്നലെ ഇതേ വിഷയത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കമുണ്ടായത്. എസ്‌ഐയുടെ സ്ഥലംമാറ്റം സേനയിലെ സാധാരണയുള്ള മാറ്റത്തിന്‍റെ ഭാഗമെന്നാണ് ഔദ്യോഗിക വിശദീകരണം.