എളുപ്പം പണം കിട്ടുമെന്ന എന്ന ഒറ്റ കാരണത്താല്‍ ഇന്‍സ്റ്റന്‍റ് ലോണുകള്‍ക്ക് പിന്നാലെ പോകരുതെന്ന് കേരള പോലീസിന്‍റെ മുന്നറിയിപ്പ്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ കെണിയില്‍ വീഴുകയാണ്. ആ ആപ്പിലൂടെ ഉപഭോക്താവിന്‍റെ ഫോണിലെ ഡാറ്റ, തട്ടിപ്പുകാരുടെ കൈയിലെത്തും. ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുക.
തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫോണ്‍ ചോര്‍ത്തി അതിലെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നമ്മുടെ കോണ്ടാക്ടുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തുമെന്നും കേരള പോലീസ് ഫെസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു. ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ ഉണ്ടെങ്കില്‍ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്. ഇനിയും ഇന്‍സ്റ്റന്‍റ് ലോണുകള്‍ക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോയെന്നും പോലീസ് ചോദിക്കുന്നു.
മോർഫ് ചെയ്തുണ്ടാക്കിയ നഗ്നചിത്രങ്ങൾ ഉപയോഗിച്ചും ഭീഷണി
വായ്പ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അനുവദിക്കുന്ന ആക്സസുകളും പെർമിഷനുകളും നിങ്ങളുടെ ഫോണിൻറെ നിയന്ത്രണം തട്ടിപ്പുകാർക്ക് കൈമാറുന്നു. ഇതോടുകൂടി ഭീഷണിക്ക് വഴങ്ങാത്ത ഇടപാടുകാരെ പരിധിയിൽ ആക്കാൻ ഫോൺ ഗ്യാലറിയിൽ ഉള്ള ചിത്രങ്ങൾ എടുത്ത് മോർഫ് ഫോണിലുള്ള കോൺടാക്ട് കളുടെ നമ്പറുകളിലേക്ക് വാട്സ്ആപ്പ് സന്ദേശങ്ങളായി അയച്ചു കൊടുക്കുകയും ചെയ്യും. അപമാനവും മാനഹാനിയും ഭയവും മൂലം ഇത്രയും ഒക്കെ ആകുമ്പോൾ തന്നെ പലരും എങ്ങനെയെങ്കിലും അവർ ആവശ്യപ്പെടുന്ന പൈസ നൽകി ഇടപാടുകൾ തീർക്കാനാവും ശ്രമിക്കുക. എന്നാൽ എത്ര കൊടുത്താലും തീരാത്തതുപോലെ വീണ്ടും വീണ്ടും ഇത്തരക്കാർ പണം ആവശ്യപ്പെട്ടു കൊണ്ടിരിക്കും. ഒടുവിൽ ഒരുപാട് പണം നഷ്ടപ്പെട്ടതിനുശേഷം ആകും പലരും പരാതിപ്പെടുക.