രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ശുദ്ധജല മത്സ്യങ്ങള്‍ ട്രോളിംഗ് നിരോധന സമയത്ത് സമൃദ്ധമായി പിടിച്ചുവിറ്റ് പോലീസ് ഉദ്യോഗസ്ഥനായ മണിയറൻ കൂടി സ്വദേശി ജോര്‍ജുകുട്ടി. കഴിഞ്ഞ നാലു വര്‍ഷമായി മത്സ്യകൃഷി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജുകുട്ടിക്ക് മണിയാറൻകുടി ആനക്കൊമ്ബൻ ഭാഗത്ത് നാലോളം കുളങ്ങളാണ് ഉള്ളത്. രാസ പദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാതെ വിഷമില്ലാത്ത ശുദ്ധമായ മത്സ്യങ്ങളാണ് ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ തൻറെ പുരയിടത്തിലെ കുളത്തില്‍ നിന്നും പിടിച്ച് വിറ്റുകൊണ്ടിരിക്കുന്നത്.
2018 ന് മുൻപ് വരെ ഈ പാടം മുഴുവനും നെല്‍കൃഷി ആയിരുന്നു ഇദ്ദേഹം നടത്തിവന്നിരുന്നത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് വയലുകളില്‍ മുഴുവനും മണ്ണ് മൂടുകയും നെല്‍കൃഷി പരാജയമാവുകയും ചെയ്തതോടുകൂടിയാണ് ജലസമൃദ്ധമായ മേഖലയില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തി വന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരം കിലോയ്ക്ക് മുകളില്‍ മത്സ്യമാണ് ഈ കുളങ്ങളില്‍ നിന്ന് പിടിച്ചു വിറ്റത്.
മണിയാറൻകുടി കുളത്തിങ്കല്‍ വീട്ടില്‍ ജോര്‍ജുകുട്ടി മുരിക്കാശ്ശേരി പോലീസ് എ എസ് ഐ ആണ്. നല്ലൊരു കര്‍ഷകൻ കൂടിയായ ഇദ്ദേഹം ഉള്‍നാടൻ മത്സ്യകൃഷിക്ക് മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ഇനി 9 വര്‍ഷം കൂടി ഇദ്ദേഹത്തിന് സര്‍വീസ് ഉണ്ട് . ജോലി തിരക്കുകള്‍ക്ക് ഇടയില്‍ കിട്ടുന്ന സമയത്താണ് മത്സ്യകൃഷി നടത്തുന്നത്. സിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും വളര്‍ത്തുന്നത്. ഒരു മത്സ്യത്തിന് അര കിലോയോളം തൂക്കം വരുന്ന രീതിയില്‍ മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയും ഉണ്ട് . ജലസമൃദ്ധമായ മേഖലകള്‍ എത്തരത്തില്‍ വിനിയോഗിച്ച് ലാഭകരമാക്കാം എന്നതിനുള്ള മാതൃകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ.