സ്വര്‍ഗ്ഗത്തിലെ പഴം സ്വന്തം വീടിന്റെ മട്ടുപ്പാവിലും വിളയും എന്ന് തെളിയിച്ചിരിക്കുകയാണ് തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് റാഫി. മട്ടുപ്പാവില്‍ നിര്‍മ്മിച്ചിരിക്കുന്ന അതിവിശാലമായ പന്തലില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനില്‍ക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ് വിയറ്റ്‌നാമിലും തായ്‌ലന്‍ഡിലുമൊക്കെ സ്വര്‍ഗ്ഗത്തിലെ കനി എന്ന് വിശേഷണമുള്ള ഈ പഴം കേരളത്തില്‍ വളരെ അപൂര്‍വമായേ കാണാറുള്ളു. പഴമായും പച്ചക്കറിയായും ഔഷധമായും നമുക്ക് ഇതിനെ ഉപയോഗിക്കാം.
തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി നെടുംപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് റാഫിയാണ് കേരളത്തില്‍ അപൂര്‍വമായി മാത്രം കൃഷി ചെയ്യുന്ന ഗാഗ് ഫ്രൂട്ട് കൃഷിയില്‍ വിജയം വരിച്ചത്. ഏറെ പ്രത്യേകതകള്‍ ഉള്ള വിയറ്റ്നാം സ്വദേശിയായ ഈ ഫലം വെള്ളമൊഴുകുന്ന തോടുകള്‍ അതിരിടുന്ന തീരദേശ ഗ്രാമത്തിലെ പറമ്ബില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളര്‍ത്തി വലുതാക്കുക എന്നത് ശ്രമകരമായ ഒരു പണിയായിരുന്നു. പലതവണ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷി രീതികള്‍ ഇഷ്ടപ്പെടുന്ന മുഹമ്മദ് റാഫി പിന്മാറാന്‍ തയ്യാറായില്ല. സ്വര്‍ഗത്തിലെ പഴമെന്ന് വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് ഒടുവില്‍ പ്രതീക്ഷിച്ചതിലും അപ്പുറമായി വിജയിച്ചപ്പോള്‍ മുഹമ്മദ് റാഫിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
വൈക്കം സ്വദേശി ആന്റണിയില്‍ നിന്നാണ് ഗാഗ് ഫ്രൂട്ടിന്റെ തൈകള്‍ ശേഖരിച്ചത്. നാല് തൈകളില്‍ ഒന്ന് ഗുണപ്പെട്ടില്ല. ടെറസിലാണ് കൃഷിയെങ്കിലും 40 വര്‍ഷം ഒരു ചെടിയുടെ ആയുസുള്ളതിനാല്‍ വീടിനോട് ചേര്‍ന്ന് മണ്ണിലാണ് തൈകള്‍ നട്ടിട്ടുള്ളത്. പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളില്‍ വിവിധ പാകത്തിലുള്ള ഗാര്‍ഡ് ഫലങ്ങള്‍ പന്തലില്‍ തൂങ്ങിക്കിടക്കുന്ന മനോഹര കാഴ്ച ആരെയും ആകര്‍ഷിക്കും.
പച്ചയില്‍ തുടങ്ങി ചുവപ്പിലെത്തുമ്ബോഴാണ് പഴം വിളവെടുക്കാന്‍ പാകമാകുന്നത്. പഴത്തിന് ഒരു കിലോക്ക് മുകളില്‍ ഭാരം ഉണ്ട്. ഒരു പഴത്തിന് 1000 മുതല്‍ 1500 രൂപ വരെയാണ് വിപണി വില. കേരളത്തിലെ പ്രമുഖ ഗാഗ് ഫ്രൂട്ട് കര്‍ഷകന്‍ അങ്കമാലി സ്വദേശി ജോജിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൃഷിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. കൂടാതെ സി പി സി ആര്‍ ഐ യിലെ ശാസ്ത്രജ്ഞന്‍ ശിവകുമാറും തൃക്കുന്നപ്പുഴ കൃഷി ഓഫീസര്‍ ദേവികയും സന്ദര്‍ശിച്ച് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതായി മുഹമ്മദ് റാഫി പറഞ്ഞു. നേരിയ ചവര്‍പ്പ് രുചിയുണ്ടെങ്കിലും വിറ്റാമിന്‍ സി, മൂലകങ്ങള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് ഗാക് പഴം.
ജ്യൂസ്, അച്ചാര്‍, സോസ് തുടങ്ങി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇലകള്‍ പച്ചക്കറിയായും ഉപയോഗിക്കാം. തോടും ഭക്ഷ്യയോഗ്യമാണ്. വിത്തിന്റെ വിപണനമാണ് മുഹമ്മദ് റാഫി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൂടാതെ പഴം സംസ്കരിച്ചും വില്‍പന നടത്താനും ഉദ്ദേശമുണ്ട്. കൃഷിയെ സ്നേഹിക്കുന്ന റാഫിയുടെ സ്വന്തമായുള്ള 45 സെന്റ് സ്ഥലത്ത് 50 ഇനത്തില്‍ പെട്ട വ്യത്യസ്ത ഫല വൃക്ഷങ്ങളുണ്ട്. 120 ഗ്രോ ബാഗില്‍ പച്ചക്കറി കൃഷി ചെയ്യുന്നു. വീട്ടുമുറ്റത്തെ രണ്ടു കുളങ്ങളില്‍ വിവിധ ഇനത്തില്‍പ്പെട്ട അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നു. ഗൗരാമി ഇനത്തില്‍പ്പെട്ട മത്സ്യത്തെ പ്രജനനം ചെയ്യാനും വിപണനം നടത്താനും ലൈസന്‍സ് ഉള്ള ജില്ലയിലെ ഏക വ്യക്തി കൂടിയാണ് മുഹമ്മദ് റാഫി. 73 വയസ്സുള്ള മാതാവ് സൗദാബീവിയും ഭാര്യ റസീനയും മക്കള്‍ യാസ്മിനും ഷാഹിദും കൃഷിയില്‍ സഹായിക്കാന്‍ മുഹമ്മദ് റാഫിക്ക് ഒപ്പം ഉണ്ട്.