ആത്മഹത്യ നിരോധിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര കൊറിയ. രാജ്യം ഇതിനായി നിയമം പാസാക്കിയതായിട്ടാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ജീവനൊടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുറത്തിറക്കിയ രഹസ്യ ഉത്തരവില്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉത്തര കൊറിയ ഇതുവരെ നടത്തിയിട്ടില്ല.
ജനങ്ങള്‍ ജീവനൊടുക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിം പ്രാദേശിക സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.. രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടെന്ന് ദക്ഷിണ കൊറിയൻ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്ബത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ മുൻവര്‍ഷത്തേക്കാള്‍ രാജ്യത്ത് ആത്മഹത്യ നിരക്ക് ഉയര്‍ന്നത്.
ആഭ്യന്തര പ്രശ്നങ്ങള്‍ ഉത്തര കൊറിയയില്‍ രൂക്ഷമാണെന്ന് ദക്ഷിണ കൊറിയൻ നാഷണല്‍ ഇന്റലിജൻസ് സര്‍വീസ് വക്താവ് പറഞ്ഞു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉള്‍പ്പെടുത്തി നടന്ന യോഗങ്ങളില്‍ ആത്മഹത്യ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവ് കിം വിതരണം ചെയ്തതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉന്നത അധികാരികള്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. പ്രവശ്യകളില്‍ നടന്ന അടിയന്തര യോഗങ്ങളിലാണ് ഉത്തരവുകള്‍ വിതരണം ചെയ്തിട്ടുള്ളത്.
പട്ടിണി, സാമ്ബത്തിക പ്രതിസന്ധി എന്നിവ മൂലമാണ് ഭൂരിഭാഗവും ജീവനൊടുക്കുന്നത്. പട്ടിണി മരണം രാജ്യത്ത് മൂന്നിരട്ടിയായിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ചോങ്‌ജിൻ നഗരത്തിലും ക്യോങ്‌സോങ് കൗണ്ടിയിലുമായി ഈ വര്‍ഷം 35 ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് ജനങ്ങള്‍ ജീവനൊടുക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍, പട്ടിണിയെക്കാള്‍ വലിയ സാമൂഹിക ആഘാതമാണ് ആത്മഹത്യ സമ്മാനിക്കുന്നതെന്നായിരുന്നു അധികൃത നിലപാട്. റയാങ്‌ഗാങ് പ്രവിശ്യയില്‍ നടന്ന യോഗത്തിലാണ് ഈ പരാമര്‍ശമുണ്ടായത്.