ഇഷ്ടികച്ചൂളയിലെ റെയ്ഡിനിടെ അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ ചൂള ഉടമയുടെ ഫോണ്‍ എറിഞ്ഞുടച്ചു. ഉടമ റെയ്ഡ നടപടികള്‍ റെക്കോഡ് ചെയ്തതാണ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം.കഴിഞ്ഞ മേയ് 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണറായ വിനിത സിംഗ് ഇഷ്ടികച്ചൂളയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടെയില്‍ റെയ്ഡ് നടപടികള്‍ ചൂള ഉടമ ഫോണില്‍ പകര്‍ത്തുകയായിരുന്നു. തന്നോട് മോശമായി പെരുമാറിയതിന് ആ മനുഷ്യനുമായി അവള്‍ വഴക്കിടുന്നത് വീഡിയോയില്‍ കേള്‍ക്കാം.താന്‍ മോശമായി പെരുമാറിയില്ലെന്ന് പറഞ്ഞ ഉടമ വീഡിയോ റെക്കോര്‍ഡ് ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്തു. ഇതോടെ വിനിത ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു.
നിരവധി പൊലീസുകാരും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കായി സമ്മര്‍ദം ചെലുത്തിയതായി ഇഷ്ടിക ചൂള ഉടമ ബിട്ടു ഉപേന്ദ്ര സിംഗ് ആരോപിച്ചു. ഇവര്‍ക്കെതിരെ നിന്നതിനാല്‍ തന്നെ പിന്നീട് കേസില്‍ കുടുക്കിയെന്നും ജയിലിലേക്ക് അയച്ചെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. തൊഴിലാളികളെ ഇഷ്ടികച്ചൂളയില്‍ താമസിപ്പിച്ചുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍, ഒന്നും കണ്ടെത്താനായില്ലെന്നും തൊഴിലാളികളുടെ മൊഴി പോലും രേഖപ്പെടുത്താനായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിന്നീട്, ഉദ്യോഗസ്ഥര്‍ ഉടമയോട് ഒരു ലക്ഷം രൂപ നല്‍കാൻ ആവശ്യപ്പെടുകയും 15,000 രൂപ നല്‍കുകയും ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറയുകയും ചെയ്തു. പിന്നീട് ഈ തുക വാങ്ങാന്‍ വീണ്ടും തന്‍റെ ചൂളയിലെത്തിയെന്നും ബിട്ടു ആരോപിക്കുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നും ബിട്ടു കൂട്ടിച്ചേര്‍ത്തു.