കളക്കാട് മുണ്ടൻതുറെെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്ബൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകള്‍ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിട്ടുണ്ട്.നിലവില്‍ മണിമുത്താൻ ഡാം സെെറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്ബനുള്ളത്.
ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭക്ഷണം കഴുക്കുന്നതിന് മുൻപ് അത് വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുന്ന അരിക്കൊമ്ബനെ വീഡിയോയില്‍ കാണാം.
കഴിഞ്ഞ മേയ് 27ന് കമ്ബത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്ബൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്ബം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.തയ്യാറെടുപ്പുകള്‍ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്ബൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കു വെടിവച്ചത്.